ADVERTISEMENT

വളയം∙ മഞ്ഞപ്പള്ളി മൈതാനം സംബന്ധിച്ച പോരു മുറുകുന്നു. വ്യാജ രേഖയുണ്ടാക്കി ഈ സ്ഥലം തട്ടിയെടുക്കാൻ സ്വകാര്യ വ്യക്തികൾ ശ്രമം നടത്തുന്നതായി പരാതിപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.പ്രദീഷിന്റെ നേതൃത്വത്തിൽ സർവകക്ഷി കർമ സമിതി രംഗത്തിറങ്ങിയതിനു പിന്നാലെ മൈതാനം ആർഡിഒ പി.ബിജു സന്ദർശിച്ചു. സ്വകാര്യ സ്വത്താണ് ഇതെന്ന അവകാശവാദവുമായി കോൺഗ്രസ് നേതാവായിരുന്ന തയ്യിൽ കുമാരനും സഹോദരൻ നാണുവും മറ്റു ബന്ധുക്കളും എത്തിയിരുന്നു. സ്ഥലം സംബന്ധിച്ച രേഖകളും സ്ഥലവും ആർഡിഒ പരിശോധിച്ചു. 

തലശ്ശേരി സ്വദേശികളായ ദിവാകരൻ നമ്പ്യാർ, ധനലക്ഷ്മി എന്നിവരുടെ പേരിൽ വളയം വില്ലേജ് ഓഫിസിൽ നികുതി അടച്ചതു സംബന്ധിച്ചു പരിശോധന നടത്താനും അന്നത്തെ വില്ലേജ് ഓഫിസർക്ക് നോട്ടിസ് അയയ്ക്കാനും നിർദേശം നൽകി. പരിസരവാസികളിൽ നിന്നും ആർഡിഒ വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കി. ഭൂമിയുടെ അവകാശികളെന്ന് അവകാശപ്പെട്ട് രംഗത്തു വന്ന വളയം, തലശ്ശേരി, വടകര എന്നിവിടങ്ങളിലെ കക്ഷികൾക്ക് രേഖകൾ ഉണ്ടെങ്കിൽ ഹാജരാക്കാൻ നോട്ടിസ് നൽകുമെന്നും മതിയായ രേഖ ഹാജരാക്കാത്ത പക്ഷം ഭൂമി സർക്കാരിൽ നിക്ഷിപ്തമാക്കുമെന്നും ആർഡിഒ അറിയിച്ചു.

 പഞ്ചായത്ത് പ്രസിഡന്റ് കെ.പി.പ്രദീഷ് കലക്ടർ, ആർഡിഒ എന്നിവരെ കണ്ട് ഭൂമി സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

രേഖകൾ കൈമാറാൻ സന്നദ്ധമാണെന്നും കോടതിയിൽ കേസ് നിലനിൽക്കെ സ്ഥലം ഏറ്റെടുക്കാൻ ആർക്കും കഴിയില്ലെന്നുമാണ് ഉടമകളെന്ന് അവകാശപ്പെട്ടു രംഗത്തുള്ളവരുടെ നിലപാട്. ഇന്നു വൈകിട്ട് 4ന് മഞ്ഞപ്പള്ളി മൈതാനത്തു സർവകക്ഷി നേതൃത്വത്തിൽ ബഹുജന കൂട്ടായ്മ നടത്തുമെന്ന് പ്രസിഡന്റ് കെ.പി.പ്രദീഷ് അറിയിച്ചു. ഇ.കെവിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com