മെഡിക്കൽ കോളജ് ആക്രമണക്കേസ്: സുരക്ഷാ ജീവനക്കാരുടെ മാർച്ച് നാളെ വീണ്ടും, പൊലീസ് ഒത്തുകളിക്കുന്നുവെന്ന് ആരോപണം
Mail This Article
കോഴിക്കോട്∙ മെഡിക്കൽ കോളജ് ആക്രമണക്കേസിൽ പൊലീസ് അന്വേഷണത്തിൽ വീഴ്ച ആരോപിച്ച് സുരക്ഷാ ജീവനക്കാർ വീണ്ടും നാളെ പൊലീസ് കമ്മിഷണർ ഓഫിസിലേക്ക് മാർച്ച് നടത്തും. മൂന്നാം തവണയാണു കമ്മിഷണർ ഓഫിസിലേക്ക് സുരക്ഷാ ജീവനക്കാരുടെ സംഘടന മാർച്ച് നടത്തുന്നത്. മെഡിക്കൽ കോളജിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരെ ഡിവൈഎഫ്ഐ നേതാവ് അടക്കമുള്ള പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ പൊലീസ് ഒത്തുകളിക്കുന്നുവെന്ന് ആരോപിച്ച് ഒരുമാസത്തിനുള്ളിൽ 5 തവണയാണ് പ്രതിഷേധവുമായി സുരക്ഷാ ജീവനക്കാർ െതരുവിലിറങ്ങിയത്.
പ്രതികളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പൊലീസിന് തുടക്കത്തിലേ ലഭിച്ചിരുന്നു. എന്നിട്ടും 2 പ്രതികളെ ഇപ്പോഴും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണു ഇവരുടെ പ്രധാന പരാതി. സൈബർ പൊലീസ് അടക്കമുള്ളവരുടെ സഹായം തേടിയാൽ പ്രതികളെ എത്രയും പെട്ടെന്നു കണ്ടെത്താം. എന്നിട്ടും പൊലീസ് അതിനു തയാറാകുന്നില്ല.
പ്രതികളെ കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ ഇവർക്കെതിരെ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിക്കേണ്ടതായിരുന്നു. അതും പൊലീസ് ചെയ്യാത്തത് ഈ പ്രതികളെ സംരക്ഷിക്കാൻ വേണ്ടിയാണ്. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നു പിടിച്ചെടുത്ത ഹാർഡ് ഡിസ്ക് ഇതുവരെ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടില്ലെന്നും സുരക്ഷാ ജീവനക്കാർ പറയുന്നു. ഇതിനെതിരെയാണ് നാളെ വീണ്ടും കമ്മിഷണർ ഓഫിസ് മാർച്ച് നടത്തുന്നതെന്ന് സുരക്ഷാജീവനക്കാർ വ്യക്തമാക്കി.