ഓഫിസുകള് പുതിയ പൂട്ടിട്ടു പൂട്ടി പൊലീസ്; പോപ്പുലർ ഫ്രണ്ട് ഓഫിസുകളിൽ പൊലീസ് പരിശോധന
Mail This Article
കോഴിക്കോട്∙ ജില്ലയിൽ പോപ്പുലർ ഫ്രണ്ടിന്റെ 6 ഓഫിസുകളിൽ പൊലീസ് പരിശോധന. കഴിഞ്ഞ ദിവസം നോട്ടിസ് പതിപ്പിച്ച ഓഫിസുകളിലാണ് കലക്ടറുടെ ഉത്തരവ് അനുസരിച്ച് പരിശോധന നടത്തിയത്. ഓഫിസിലുള്ള സാധനങ്ങളുടെ വിശദമായ പട്ടിക പൊലീസ് കലക്ടർക്കു സമർപ്പിച്ചു.
ഇതു പരിശോധിച്ച ശേഷമാണു ആവശ്യമെങ്കിൽ ഓഫിസുകൾ അടച്ചുപൂട്ടാൻ കലക്ടർ ഉത്തരവിടുക. കഴിഞ്ഞ ദിവസം എൻഐഎ നോട്ടിസ് പതിച്ച മീഞ്ചന്തയിലെ സംസ്ഥാന കമ്മിറ്റി ഓഫിസ് ആയ യൂണിറ്റി സെന്ററിൽ ഇന്നലെ പൊലീസും നോട്ടിസ് പതിച്ചു. പിന്നാലെ പരിശോധന നടത്തി പട്ടിക തയാറാക്കി.ഇതിനു പുറമേ അരവിന്ദ്ഘോഷ് റോഡിലെ പോപ്പുലർ ഫ്രണ്ട് സൗത്ത് ജില്ലാ കമ്മിറ്റി ഓഫിസ്, പന്നിയങ്കരയിലെ പോപ്പുലർ ഫ്രണ്ട് ഓഫിസ്, വിദ്യാർഥി സംഘടനയായ ക്യാംപസ് ഫ്രണ്ടിന്റെ പയ്യാനക്കലിലെ സംസ്ഥാന കമ്മിറ്റി ഓഫിസ്, വനിത വിഭാഗമായ നാഷനൽ വിമൻസ് ഫ്രണ്ടിന്റെ നല്ലളം കമ്പിളിപ്പറമ്പിലെ ഓഫിസ്, കോഴിക്കോട് നഗരത്തിൽ ഒരേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എൻസിഎച്ച്ആർഒ, നാഷനൽ വിമൻസ് ഫ്രണ്ട് ഓഫിസുകൾ എന്നിവിടങ്ങളിലാണ് പൊലീസ് ഇന്നലെ പരിശോധന നടത്തിയത്. അരവിന്ദ്ഘോഷ് റോഡിലെ പോപ്പുലർ ഫ്രണ്ട് സൗത്ത് ജില്ലാ കമ്മിറ്റി ഓഫിസിൽ അഗ്നിരക്ഷാസേനയുടെ സഹായത്തോടെ വാതിൽ തകർത്താണ് പൊലീസ് അകത്തു കയറിയത്. പരിശോധന പൂർത്തിയാക്കിയ ശേഷം ചങ്ങല ഉപയോഗിച്ചു പൂട്ടി. പരിശോധന നടത്തിയ മിക്ക ഓഫിസുകളും പൊലീസ് പുതിയ പൂട്ടിട്ടു പൂട്ടിയിട്ടുണ്ട്.