കാട്ടുപന്നിശല്യം; പൊറുതിമുട്ടി കർഷകർ
Mail This Article
മുക്കം ∙ കാട്ടുപന്നി ആക്രമണത്തിൽ ദുരിതം പേറി മലയോര മേഖലയിലെ കർഷകർ. വ്യാപകമായ തോതിലാണ് കാട്ടുപന്നികൾ വിളകളും ഉൽപന്നങ്ങളും നശിപ്പിക്കുന്നത്. നഗരസഭയിലും കാരശ്ശേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും കാട്ടുപന്നികളുടെ വിളയാട്ടമാണ്. ബാങ്ക് വായ്പയെടുത്തും കൃഷി സ്ഥലങ്ങൾ പാട്ടത്തിനെടുത്തും കൃഷി ചെയ്യുന്ന കർഷകരുടെ കൃഷിയിടങ്ങൾ കാട്ടുപന്നികൾ ഉഴുതു മറിക്കുന്നു. ആളുകൾക്കു നേരെ കാട്ടുപന്നികളുടെ ആക്രമണവും വർധിച്ചിട്ടുണ്ട്.
മുക്കം നഗരസഭയിലെ മണാശ്ശേരി പന്നോളി ഭാഗത്ത് ഓർഫനേജിന്റെ സ്ഥലത്ത് വാഴക്കൃഷി ചെയ്ത നോർത്ത് കാരശ്ശേരി അടുക്കത്തിൽ മുഹമ്മദ് ഹാജിയുടെ നൂറു കണക്കിന് വാഴകൾ കാട്ടുപന്നികൾ നശിപ്പിച്ചു. കുലയ്ക്കാറായ വാഴകളാണ് നശിപ്പിച്ചതിൽ അധികവും. കാരശ്ശേരി പഞ്ചായത്തിലെ വലിയ പറമ്പ് സ്വദേശി കെ.പി.കോയാമുവിന്റെ കച്ചേരിയിലെ വാഴക്കൃഷി വ്യാപകമായി കാട്ടുപന്നികൾ നശിപ്പിച്ചു.
പഞ്ചായത്തിലെ ഓടത്തെരുവ്, കറുത്തപറമ്പ്,വലിയപറമ്പ്, പാറത്തോട്,ചുണ്ടത്തുംപൊയിൽ,മോലിക്കാവ് മേഖലകളിലെല്ലാം പന്നികളുടെ വിളയാട്ടമാണ്. പന്നൂളി കോളനിയിൽ അടുക്കത്തിൽ മുഹമ്മദ് ഹാജിയുടെ കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ എംപാനൽ ഷൂട്ടർ സി.എം.ബാലൻ വെടിവച്ച് കൊന്നു. നേരത്തെ കറുത്തപറമ്പ് തമ്പിൽ സലാം നടുക്കണ്ടിയുടെ എസ്റ്റേറ്റിലെത്തിയ കാട്ടുപന്നികളെയും വെടിവച്ച് കൊന്നിരുന്നു. പുലർച്ചെയോടെ റബർ ടാപ്പിങ്ങിന് പോകുന്നവരും പത്ര ഏജന്റുമാരും കാട്ടുപന്നികളുടെ ഭീഷണി നേരിടുന്നു. കാട്ടുപന്നികളെ പിടികൂടി കർഷകരെ രക്ഷിക്കണമെന്ന് കർഷക കൂട്ടായ്മ ആവശ്യപ്പെട്ടു.