4 ചുമരുകൾക്കുള്ളിൽ കാലങ്ങൾ തള്ളിനീക്കിയ ഭിന്നശേഷിക്കാർ കാപ്പാടു എത്തി; വീൽചെയറുകളിൽ തഴുകി തിരമാല
Mail This Article
കൊയിലാണ്ടി∙ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത അനുഭവവുമായാണ് അവർ പിരിഞ്ഞത്. വീടിന്റെ 4 ചുമരുകൾക്കുള്ളിൽ കാലങ്ങൾ തള്ളിനീക്കിയ ഭിന്നശേഷിക്കാർ കാപ്പാടു തീരത്ത് എത്തിയപ്പോൾ അതു ജീവിതത്തിലെ വേറിട്ട അനുഭവമായി. വീൽ ചെയറിന്റെ പരിമിതിയിൽ കടൽ കാണാൻ മാത്രമാണ് എത്തിയെന്നാണ് അവർ കരുതിയത്.
കടലിൽ ഇറങ്ങാൻ സാധിക്കില്ലെന്നും തിരമാലകളെ തഴുകുകാൻ കഴിയില്ലെന്നും കരുതിയ അവർക്കു തെറ്റി. സംഘാടകർ വീൽ ചെയറുകൾ തിരമാലകളിലേക്ക് ഇറക്കിനിർത്തി സുരക്ഷാ കവചവുമായി മുന്നിട്ടിറങ്ങിയപ്പോൾ അത് അവിസ്മരണീയ മുഹൂർത്തമാണു സമ്മാനിച്ചത്. ശാന്തമായിരുന്നു കടൽ. പുഞ്ചിരി തൂകിയെത്തിയ കൊച്ചു തിരമാലകൾ അവരുടെ പാദങ്ങൾ തലോടി.
ഹൃദയാർദ്രം ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഭിന്നശേഷിക്കാർക്കായി കടലിൽ ഒരു ദിനം ഒരുക്കിയത്. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹൃദയാർദ്രം ഫൗണ്ടേഷന്റെ കടലോരം സീസൺ 4 പരിപാടിയുടെ ഭാഗമായാണു കാപ്പാട് ബീച്ചിൽ ഭിന്നശേഷിക്കാരുടെ സംഗമം സംഘടിപ്പിച്ചത്.
രാവിലെ മുതൽ വൈകിട്ടു വരെ നീണ്ട സംഗമത്തിനു മികവേകാൻ കൊട്ടും കൊരവയും ഉയർന്നിരുന്നു. ബാൻഡ് മൊസീക്യു ടീം പരിപാടി അവതരിപ്പിച്ചു. വൊളന്റിയർമാരടക്കം നൂറോളം പേർ പങ്കെടുത്തു. കൊടുവള്ളി നഗരസഭാധ്യക്ഷൻ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു. ബീച്ച് മാനേജർ സജിത്ത്, ഇസാഫ് ബാങ്ക് പ്രതിനിധി കെ.സബിൻ, ഹൃദയാർദ്രം ചെയർമാൻ ഡോ.വി.കെ.അനസ്, ഫസൽ കൊടുവള്ളി തുടങ്ങിയവർ പ്രസംഗിച്ചു.