ലഹരിമരുന്നും ത്രാസ്സുമായി 3 യുവാക്കൾ താമരശ്ശേരിയിൽ പിടിയിൽ
Mail This Article
താമരശ്ശേരി ∙ എംഡിഎംഎയുമായി 3 യുവാക്കളെ പൊലീസ് പിടികൂടി. പുതുപ്പാടി കൈതപ്പൊയിൽ ചന്ദനപ്പുറം മുഹമ്മദ് ഷക്കീർ (23), താമരശ്ശേരി പെരുമ്പള്ളി കൊട്ടാരക്കോത്ത് ആദിൽ റഹ്മാൻ (20), പെരുമ്പളളി കാവുംപുറത്ത് കെ.പി. ആഷിക് (23) എന്നിവരെയാണ് ഇന്നലെ വൈകിട്ട് താമരശ്ശേരിയിലെ ലോഡ്ജിൽ നിന്നു പിടികൂടിയത്. പ്രതികളിൽ നിന്നു വിൽപനക്കായി സൂക്ഷിച്ച 5.15 ഗ്രാം എംഡിഎംഎയും ഇലക്ട്രോണിക് ത്രാസ്സ് എന്നിവയും കണ്ടെടുത്തു. കോഴിക്കോട്, കൊടുവള്ളി, താമരശ്ശേരി എന്നിവിങ്ങളിൽ വിൽപന നടത്തിയതിന്റെ ബാക്കിയാണു കണ്ടെടുത്തത്. കോഴിക്കോട്ടെ മൊത്ത കച്ചവടക്കാരിൽ നിന്നു വാങ്ങി ചില്ലറ വിൽപന നടത്തുകയാണു ചെയ്യുന്നത്. പ്രതി മുഹമ്മദ് ഷക്കീറിനെ കഴിഞ്ഞ മാർച്ചിൽ 5 ഗ്രാം എംഡിഎംഎ യുമായി പൊലീസ് പിടികൂടിയിരുന്നു.
ഈ കേസിൽ രണ്ടുമാസം ജയിലിൽ കിടന്ന് മേയിലാണ് ജാമ്യത്തിൽ ഇറങ്ങിയത്. താമരശ്ശേരി ഡിവൈഎസ്പി. ടി.കെ.അഷ്‌റഫ് തെങ്ങലക്കണ്ടി, ഇൻസ്‌പെക്ടർ ടി.എ.അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ ക്രൈം സ്‌ക്വാഡ് എസ്ഐ മാരായ രാജീവ് ബാബു, വി.കെ.സുരേഷ്, ബിജു പൂക്കോട്ട്, താമരശ്ശേരി സ്റ്റേഷൻ എസ്ഐ കെ.സത്യൻ, ജൂനിയർ എസ്ഐ.കെ.ഷിജു, എഎസ്ഐ പി.കെ.ജയപ്രകാശ്, സിപിഒമാരായ പി.പി.ഷിനോജ്, ജിലു സെബാസ്റ്റ്യൻ, എസ്ഒജി സിപിഒമാരായ പി.പി.ഷെരീഫ്, പി.കെ.മുഹമ്മദ് റാസിഖ് എന്നിവർ നടത്തിയ റെയ്ഡിലാണു പ്രതികൾ പിടിയിലായത്.