കോടഞ്ചേരി-തേവർമല-തെയ്യപ്പാറ റോഡിലെ കുഴികൾ അടച്ചു
Mail This Article
കോടഞ്ചേരി ∙ കോടഞ്ചേരി-തേവർമല-തെയ്യപ്പാറ റോഡിൽ മലയിടിച്ചിലിൽ തകർന്ന് അപകടാവസ്ഥയിലായ ഭാഗങ്ങളിൽ ക്വാറി അവശിഷ്ടം ഇട്ട് ഗതാഗത യോഗ്യമാക്കി. ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ് ഇടപെട്ടതിനെ തുടർന്നാണ് നടപടിയുണ്ടായത്.മലയിടിച്ചിലിൽ തകർന്ന് അപകടാവസ്ഥയിലായ റോഡിന്റെ വാർത്ത കഴിഞ്ഞ ദിവസം മലയാള മനോരമ നൽകിയിരുന്നു. ജില്ലാ പഞ്ചായത്തിന്റെ രണ്ട് വാർഷിക പദ്ധതികളിൽ നിന്നായി 25 ലക്ഷം രൂപ, 22 ലക്ഷം രൂപ വീതം വകയിരുത്തി നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നതാണ് കോടഞ്ചേരി- തേവർമല റോഡ്.
റോഡിന്റെ ഒരു ഭാഗത്ത് നിരന്തരമായി മലയിടിച്ചിൽ കാരണം നിർമാണ ജോലികൾ തടസ്സപ്പെട്ടതാണെന്ന് ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ് പറഞ്ഞു. മുൻ വർഷങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടൽ മൂലം ഭീമൻ പാറ ഗതാഗത തടസ്സം സൃഷ്ടിച്ച് റോഡിൽ കിടന്നതിനാൽ റോഡ് നിർമാണ സാമഗ്രികൾ കൊണ്ടു പോകുന്നതിനു കാലതാമസം ഉണ്ടായി. പിന്നീട് ജില്ലാ പഞ്ചായത്ത് ഇടപെട്ടാണ് പാറ പൊട്ടിച്ച് ഗതാഗത തടസ്സം മാറ്റിയത്. മുൻപ് ഇടിഞ്ഞു വീണ കല്ലും മണ്ണും ആദ്യത്തെ പദ്ധതി പ്രകാരം നീക്കം ചെയ്തിട്ടുള്ളതും സംരക്ഷണ ഭിത്തി നിർമിച്ചതും ആണ്.
തുടർന്നുണ്ടായ മഴയിൽ വീണ്ടും മലയിടിഞ്ഞു വീണ് വലിയ കരിങ്കൽ കഷണങ്ങൾ റോഡിൽ പതിച്ചതു മൂലം റോഡിനും സംരക്ഷണ ഭിത്തിക്കും നാശം സംഭവിച്ചു.കഴിഞ്ഞ 26 ന് ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് റോഡിലെ തകർന്ന ഭാഗം കോൺക്രീറ്റ് ചെയ്യുന്നതിനും സുരക്ഷാ കൈവരികൾ സ്ഥാപിക്കുന്നതിനും അപായ സൂചനാ ബോർഡുകൾ സ്ഥാപിക്കുന്നതിനും കരാറുകാരനു നിർദേശം നൽകിയിട്ടുണ്ടെന്ന് ബോസ് ജേക്കബ് അറിയിച്ചു.