കൊല്ലാൻ ശ്രമം; മരിച്ചതുപോലെ കിടന്നതിനാൽ രക്ഷപ്പെട്ടു; തീയും പുകയും അടങ്ങാതെ ചാത്തമംഗലം
Mail This Article
ചാത്തമംഗലം ∙ എൻഐടി സ്റ്റാഫ് ക്വാർട്ടേഴ്സിലെ കൊലപാതക വാർത്ത രാവിലെ പുറത്തുവന്നതോടെ നാട് നടുങ്ങി. അജയകുമാർ കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തിരുന്നതായി സൂചനയുണ്ട്. പതിവായി കിടപ്പുമുറിയിൽ ഉറങ്ങുന്ന അജയകുമാർ കഴിഞ്ഞ ദിവസം തൊട്ടടുത്ത് മറ്റൊരു മുറിയിലാണ് ഉറങ്ങിയത് എന്നാണ് പൊലീസിനു ലഭിച്ച സൂചന. ഭാര്യ ലിനി കിടപ്പു മുറിയിലും മകൻ ഡൈനിങ് മുറിയിലും ആണ് ഉറങ്ങിയത്.
മകനെ തലയണഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. മൂക്കിനും തലയണയ്ക്കും ഇടയിൽ കൈഅമർത്തി പിടിച്ച് മരിച്ച പോലെ അഭിനയിച്ച കുട്ടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് മണ്ണെണ്ണ ഒഴിച്ചെങ്കിലും അജയകുമാറിന്റെ ശ്രദ്ധയിൽ പെടാതെ അടുക്കള വാതിൽ വഴി പുറത്ത് കടന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. ഭാര്യ ലിനിയെ കിടപ്പു മുറിയിൽ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി തീ കൊളുത്തിയതാണ് എന്നാണ് സൂചന. ഗ്യാസ് സിലിണ്ടർ അടക്കം അജയകുമാറിന്റെ മുറിയിൽ നിന്നാണ് പുറത്തെത്തിച്ചത്.സ്റ്റേഷൻ ഓഫിസർ പി.ഐ.ഷംസുദ്ദീന്റെ നേതൃത്വത്തിൽ മുക്കം അഗ്നിരക്ഷാ സേന 2 യൂണിറ്റും വെള്ളിമാടുകുന്ന് നിന്നും എത്തിയ ഒരു യൂണിറ്റും ചേർന്നാണ് തീ അണച്ചത്.
സാഹസികമായി അകത്തു കടന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥർ തുറന്നിട്ട ഗ്യാസ് സിലിണ്ടറിലെ തീ അണച്ചു പുറത്തെത്തിച്ച് ആണ് അപകട സാധ്യത ഒഴിവാക്കിയത്. അസി.സ്റ്റേഷൻ ഓഫിസർ എം.സി.മനോജ്, കെ.നാസർ, പി.ഷൈബിൻ, കെ.അബ്ദുൽ ജലീൽ, അമിറുദ്ദീൻ, നിയാസ്, അജേഷ്, സിനീഷ് ചെറിയാൻ, കെ.ഷംജു, പി.വിജയകുമാർ, ചാക്കോ ജോസഫ് എന്നിവർ നേതൃത്വം നൽകി. അസി.കമ്മിഷണർ (നോർത്ത്) കെ.സുദർശന്റെ നേതൃത്വത്തിൽ പൊലീസും കുന്നമംഗലം എസ്ഐ എ.അഷ്റഫ്, വിരലടയാള വിദഗ്ധരും ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗവും പരിശോധന നടത്തി.