തേടിയത് കുട്ടികളെ ഉപയോഗിച്ച് വാഹനം മോഷ്ടിക്കുന്നവരെ; എത്തിയത് മോഷ്ടിച്ച വാഹനം പൊളിച്ചു വിൽക്കുന്നവരിൽ
Mail This Article
കോഴിക്കോട് ∙ 'കുട്ടിസംഘ' ത്തെ ഉപയോഗിച്ചു വാഹന മോഷണം നടത്തിയ സംഭവം അന്വേഷിച്ചു പോയ പൊലീസിനു മോഷ്ടിച്ച വാഹനം കുറഞ്ഞ വിലക്കു വാങ്ങി പൊളിച്ചു വിൽക്കുന്ന സംഘത്തെ കുറിച്ചും വിവരം ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ രഹസ്യ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ഇരുചക്ര വാഹന വർക്‌ഷോപ്പിൽ പൊലീസ് എത്തിയെങ്കിലും നടത്തിപ്പുകാരൻ കടന്നു കളഞ്ഞു. എന്നാൽ പരിശോധനയിൽ മോഷ്ടിച്ച വാഹനം പൊളിച്ചു വിൽക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസ് കണ്ടെടുത്തു.
കഴിഞ്ഞ ദിവസം നടക്കാവ് പൊലീസ് നടത്തിയ പരിശോധനയിൽ കുട്ടികളെ ഉപയോഗിച്ച് വാഹനം മോഷ്ടിക്കുന്ന സംഘത്തിലെ യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് വടകര കേന്ദ്രീകരിച്ച് ഇരുചക്ര വാഹനങ്ങൾ മോഷ്ടിക്കുന്ന സംഘത്തെക്കുറിച്ചു നടക്കാവ് പൊലീസിനു വിവരം ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പേരാമ്പ്രയിൽ പരിശോധന നടത്തിയത്. നഗരത്തിൽ നിന്നും കുട്ടികൾ മോഷ്ടിക്കുന്ന വാഹനം 3,000 രൂപ മുതൽ 5,000 രൂപ വരെ നൽകിയാണ് ഇയാൾ വാങ്ങുന്നതെന്നു പൊലീസ് പറഞ്ഞു.
വാങ്ങിയ വാഹനം പൊളിച്ച് തൃശൂർ, കോഴിക്കോട്, മഞ്ചേരി മാർക്കറ്റിലും ചില ഇരുചക്ര വാഹന വർക്‌ഷോപ്പിലും വിൽപന നടത്തുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ വിൽപന നടത്തിയ വാഹനങ്ങളുടെ ചില ഭാഗങ്ങൾ പൊലീസ് വിവിധ കേന്ദ്രങ്ങളിൽ നിന്നും കണ്ടെത്തി. തുടർ ദിവസങ്ങളിൽ പൊലീസ് പരിശോധന നടത്തും. 'കുട്ടിസംഘ' ത്തെ ഉപയോഗിച്ച് മോഷണം നടത്തിയ സംഭവത്തിൽ നടക്കാവ് നാലുകുടിപറമ്പ് ഷാഹിദ് അഫ്രീദി (18) നെ നടക്കാവ് ഇൻസ്പെക്ടറും സംഘവും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതിൽ മറ്റു കുട്ടി മോഷ്ടാക്കളെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ രക്ഷിതാക്കൾക്ക് പൊലീസ് നോട്ടിസ് അയക്കും.