സൂപ്പർ പരിശീലകൻ ടോമി ചെറിയാൻ പടിയിറങ്ങുന്നു
Mail This Article
കോഴിക്കോട് ∙ 35 വർഷം കായികമേഖലക്ക് വേണ്ടി സമർപ്പിച്ച കായിക ജീവിതം, ഒടുവിൽ പരിശീലകൻ ടോമി ചെറിയാൻ പടിയിറങ്ങുന്നു. അനു മറിയം ജോസ്, മുതൽ മുഹ്സിന മുഹമ്മദ് വരെയുള്ള എണ്ണം പറഞ്ഞ ശിഷ്യരെ കായികലോകത്തിനു സംഭാവന നൽകിയാണ് ടോമി ചെറിയാൻ വിരമിക്കുന്നത്. ജോലി ചെയ്ത സ്കൂളുകളിൽ ചുരുങ്ങിയ കാലം കൊണ്ടു ദേശീയതലം വരെയുള്ള കായിക താരങ്ങളെ വളർത്തിയെടുത്തതാണ് ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന.
1988ൽ പുന്നയ്ക്കൽ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലാണ് കായികധ്യാപകനായി സർവീസിൽ പ്രവേശിച്ചത്. കണ്ണൂർ സ്പോർട്സ് ഡിവിഷനിൽ 10 വർഷം പ്രവർത്തിച്ചിട്ടുണ്ട്. നീലേശ്വരം ഗവ.സ്കൂളിലെ അധ്യാപകനാണെങ്കിലും പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിയെ വളർത്തിക്കൊണ്ടു വന്നതിൽ ടോമി ചെറിയാന്റെ പങ്ക് ചെറുതല്ല. വലിയ സ്വപ്നങ്ങൾ കണ്ടു തുടക്കമിട്ട മലബാർ സ്പോർട്സ് അക്കാദമി സ്പോൺസർ ഇല്ലാതെ 12 ലക്ഷം രൂപ കടത്തിലേക്കു വീഴുന്നതിന്റെ വേദന പങ്കുവച്ചാണ് ടോമി ചെറിയാൻ പടിയിറങ്ങുന്നത്.
നീലേശ്വരം ഗവ. സ്കൂളിൽ നാട്ടുകാരുടെ സഹായത്തോടെ ആരംഭിച്ച നീലേശ്വരം സ്പോർട്സ് അക്കാദമിയും ഇപ്പോൾ വളർച്ചയുടെ പടവുകളിലേക്കു കയറുന്നു. സർക്കാർ സർവീസിൽനിന്നു വിരമിക്കുകയാണെങ്കിലും കായികമേഖലയിൽ തന്നെ സജീവമാകാനാണ് തീരുമാനം. നീലേശ്വരം അക്കാദമിയെ വളർത്തിക്കൊണ്ടു വരണം. മലയോര മേഖലകളിലായി കൂടുതൽ കായിക കേന്ദ്രങ്ങൾ തുടങ്ങണം... ഇതെല്ലാമാണ് സ്വപ്നങ്ങൾ.