ഒരു തിരുത്തുണ്ട്; ബിരുദം ഉള്ളവർ പുറത്തു പോകണം!
Mail This Article
കോഴിക്കോട്∙ 2 പരീക്ഷകളും കഴിഞ്ഞു ചില ജില്ലകളിൽ ഷോർട് ലിസ്റ്റും പ്രസിദ്ധീകരിച്ച ശേഷം നിയമന യോഗ്യത തിരുത്തി പബ്ലിക് സർവീസ് കമ്മിഷൻ. ആരോഗ്യവകുപ്പിലെ ഫീൽഡ് വർക്കർ തസ്തികയിലാണ് പരീക്ഷയ്ക്കു ശേഷം വിജ്ഞാപനം തിരുത്തിയ അസാധാരണ നടപടി. പിഎസ്‍സി തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാനാണ് ഉദ്യോഗാർഥികളുടെ തീരുമാനം.
2019 ഡിസംബർ 31നാണ് പിഎസ്‍സി ഫീൽഡ് വർക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. അന്നത്തെ വിജ്ഞാപനത്തിൽ അപേക്ഷിക്കാനുള്ള യോഗ്യത‘‘ എട്ടാം സ്റ്റാൻഡേർഡ് വരെ പഠിച്ചിരിക്കണം, അല്ലെങ്കിൽ തത്തുല്യ യോഗ്യത’’ എന്നാണ്. തുടർന്ന് സംസ്ഥാനത്താകെയുള്ള നൂറിലേറെ ഫീൽഡ് വർക്കർ തസ്തികകളിലേക്കായി ജില്ലാ തലത്തിൽ ആദ്യം പ്രാഥമിക പരീക്ഷയും കട്ട് ഓഫ് മാർക്ക് നേടി വിജയിച്ചവർക്കു വേണ്ടി മെയിൻ പരീക്ഷയും നടത്തി. ഉയർന്ന റാങ്ക് നേടിയവരെ ഉൾപ്പെടുത്തി ചില ജില്ലകളിൽ ചുരുക്കപ്പട്ടികയും തയാറാക്കി. ഇതിനു ശേഷമാണ് യോഗ്യത ‘‘ ഏഴാം ക്ലാസ് പാസായിരിക്കണം, എന്നാൽ ബിരുദം നേടിയിരിക്കാൻ പാടില്ല’’ എന്ന് തിരുത്തിയത്.
മുൻ പിഎസ്‍സി ചെയർമാന്റെ കാലത്ത് ഒക്ടോബർ 12നാണ് തിരുത്തൽ തീരുമാനമെടുത്തത്. ഇതു വിജ്ഞാപനമായി പുറത്തിറങ്ങിയത് കഴിഞ്ഞ ദിവസമാണ്. വിജ്ഞാപനത്തിൽ ബിരുദം പാടില്ല എന്നു വ്യക്തമാക്കാത്തതിനാൽ ഒട്ടേറെ ബിരുദധാരികൾ അപേക്ഷിച്ചിരുന്നു. പുതിയ വിജ്ഞാപനത്തോടെ യോഗ്യത നേടിയ ആയിരക്കണക്കിനു ബിരുദധാരികൾ പുറത്താകും.അതേസമയം, എന്തുകൊണ്ടാണ് ഇത്തരത്തിൽ അസാധാരണ തിരുത്തൽ എന്നു പ്രതികരിക്കാൻ പിഎസ്‍സി തയാറായിട്ടില്ല.