കേന്ദ്ര സർക്കാർ വ്യക്തി സ്വാതന്ത്ര്യത്തെയും ഹനിക്കുന്നു: വൃന്ദ കാരാട്ട്
Mail This Article
കോഴിക്കോട് ∙ മതനിരപേക്ഷതയും തുല്യനീതിയും നിഷേധിക്കുന്ന കേന്ദ്ര സർക്കാർ വ്യക്തി സ്വാതന്ത്ര്യത്തെയും ഹനിക്കുകയാണെന്നും ഇതിനെ ചെറുത്തു തോൽപിക്കാൻ സ്ത്രീകൾക്കാകണമെന്നും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ ട്രഷറർ വൃന്ദ കാരാട്ട് പറഞ്ഞു. ‘സാമൂഹിക തിന്മകൾക്കെതിരെ സ്ത്രീ മുന്നേറ്റം’ എന്ന മുദ്രാവാക്യം ഉയർത്തി ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വനിത സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
അന്ധവിശ്വാസങ്ങൾക്കെതിരെയും ഭരണകൂട ഭീകരതയ്ക്കെതിരെയും സ്ത്രീകൾ പോരാടണം. രാജ്യത്തെ ന്യൂനപക്ഷങ്ങളെയാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. കോടതി ശിക്ഷിച്ച കുറ്റവാളികളെ പോലും തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചു അധികാര കേന്ദ്രങ്ങളാക്കുന്ന നയമാണ് ബിജെപി കൈക്കൊള്ളുന്നതെന്നും വൃന്ദ കാരാട്ട് കുറ്റപ്പെടുത്തി. കുടുംബശ്രീ പ്രവർത്തനങ്ങളിലൂടെയും തൊഴിലുറപ്പ് പദ്ധതിയിലൂടെയും സ്ത്രീകളെ ശാക്തീകരിക്കുന്ന കേരള മാതൃക രാജ്യത്തിനു തന്നെ അഭിമാനമാണെന്നും അവർ വ്യക്തമാക്കി.
ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡി.ദീപ ആധ്യക്ഷ്യം വഹിച്ചു. മഹിള അസോസിയേഷന്റെ ജില്ലാ കമ്മിറ്റി ഓഫിസായി നിർമിക്കുന്ന ക്യാപ്റ്റൻ ലക്ഷ്മി സ്മാരക നിർമാണത്തിനുള്ള ഫണ്ട് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി.കെ.ശ്രീമതി ഏറ്റുവാങ്ങി. സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.കെ.ലതിക, സംസ്ഥാന വൈസ് പ്രസിഡന്റ് കാനത്തിൽ ജമീല എംഎൽഎ, മേയർ ബീന ഫിലിപ്പ്, അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.പുഷ്പജ എന്നിവർ പ്രസംഗിച്ചു.