ADVERTISEMENT

കോഴിക്കോട് ∙ കല്ലായി പുഴയോരത്ത് കോതി പള്ളിക്കണ്ടിയിൽ കോർപറേഷൻ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് നിർമിക്കുന്ന സ്ഥലത്ത് ഇന്നലെയും സംഘർഷം. നാട്ടുകാരായ 6 പേർക്കു പരുക്ക്. ഇന്നലെ രാവിലെ പൊലീസ് സംരക്ഷണത്തോടെ നിർമാണ പ്രവൃത്തി തുടങ്ങിയെങ്കിലും പ്രതിഷേധവുമായി പള്ളിക്കണ്ടി– അഴീക്കൽ റോഡിൽ നാട്ടുകാർ സംഘടിച്ചു. കോടതിവിധിയുടെ പകർപ്പു പോലുമില്ലാതെ ഇവിടെ പ്രവൃത്തി നടത്തരുതെന്നും തീരദേശ നിയമത്തിന്റെ ലംഘനമാണിതെന്നും നാട്ടുകാർ പറഞ്ഞു. 

രാവിലെ പതിനൊന്നരയോടെ കെപിസിസി വൈസ് പ്രസിഡന്റ് ടി.സിദ്ദിഖ് എംഎൽഎ, എൻഎസ്‌യു ജനറൽ സെക്രട്ടറി കെ.എം.അഭിജിത്ത്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.ഷഹീൻ, കെഎസ്‌യു ജില്ലാ പ്രസിഡന്റ് വി.ടി.നിഹാൽ തുടങ്ങിയവർ എത്തി. തീരദേശ പരിപാലന നിയമ പ്രകാരം എ കാറ്റഗറിയിൽ വരുന്ന സ്ഥലത്താണ് നിർമാണം നടക്കുന്നതെന്നും ഇതു നിയമ ലംഘനമാണെന്നും സിദ്ദിഖ് പറഞ്ഞു. സംഭവം നിയമസഭയിൽ ഉന്നയിക്കുമെന്നും പറഞ്ഞു. 

സിദ്ദിഖ് മടങ്ങിയ ഉടനെ റോഡിൽനിന്നു പ്രതിഷേധക്കാരും പൊലീസുമായി തർക്കവും ഉന്തും തള്ളുമായി. പൊലീസ് മർദനത്തിലാണ് 6 പേർക്ക് പരുക്കേറ്റതെന്നു പ്രതിഷേധക്കാർ പറഞ്ഞു. 2 കുട്ടികൾ ഉൾപ്പെടെ 6 പേർ അടികൊണ്ടു നിലത്തു വീണു. ഒരു മണിക്കൂറിലേറെ സംഘർഷാവസ്ഥ നിലനിന്നു. പരുക്കേറ്റ ഒരു കുട്ടി ഉൾപ്പെടെ 5 പേരെ 12.15ന് പൊലീസ് കസ്റ്റഡിയിൽ എടുത്ത് കസബ സ്റ്റേഷനിലേക്കു മാറ്റി. പിന്നീട് വൈദ്യ പരിശോധനയ്ക്കു ബീച്ച് ആശുപത്രിയിൽ എത്തിച്ചു. മത്സ്യത്തൊഴിലാളിയായ മുഖദാർ മരക്കാംകടവ് പറമ്പിൽ ഉമ്മറിന്റെ കണ്ണിനു പരുക്കേറ്റു. പള്ളിക്കണ്ടി സ്വദേശി സജിലിനും സാരമായ പരുക്കുണ്ട്.   

ഉമ്മറിനെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റണമെന്നു കൗൺസിലർ എസ്.കെ.അബൂബക്കറിന്റെ നേതൃത്വത്തിൽ നാട്ടുകാർ പൊലീസിനോട് ആവശ്യപ്പെട്ടെങ്കിലും എല്ലാവരെയും കസബ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പള്ളിക്കണ്ടി സ്വദേശികളായ ഉമ്മർ, അറഫാത്ത്, സേതു സുൽഫി എന്ന ബാബു, സജിൽ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടു.

പള്ളിക്കണ്ടി സ്വദേശികളായ ആയിരം വീട്ടിൽ അറഫാത്ത്, നൈനാംവളപ്പ് പുതിയാണ്ടി വീട്ടിൽ ഷറഫലി, സേതു സുൽഫി എന്ന ബാബു, ബൈത്തുൽ ജസീറയിൽ നിസാർ എന്നിവർക്കുമാണ് പരുക്കേറ്റത്.

പ്രായപൂർത്തിയാകാത്ത  കുട്ടി 4 മണിക്കൂർ പൊലീസ് കസ്റ്റഡിയിൽ

കല്ലായി പുഴയോരത്തെ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റിനെതിരെയുള്ള പ്രതിഷേധത്തിനിടെ പൊലീസ് കസ്റ്റഡിയിലെടുത്തവരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയും. 4 മണിക്കൂറോളം കുട്ടി പൊലീസ് കസ്റ്റഡിയിൽ തുടരേണ്ടി വന്നു. ഇന്നലെ 12.15 ന് ആണ് കസ്റ്റഡിയിൽ എടുത്ത് കസബ സ്റ്റേഷനിൽ എത്തിച്ചത്. പിന്നീട് വൈദ്യ പരിശോധനയ്ക്കായി ബീച്ച് ആശുപത്രിയിൽ കൊണ്ടുപോയി. കഴുത്തിനും ചുമലിനും വേദനയുണ്ടെന്നു കുട്ടി പറഞ്ഞു. 

ഇവിടെനിന്നു കുട്ടി ഉൾപ്പെടെ 5 പേരെ വീണ്ടും സ്റ്റേഷനിലേക്കു കൊണ്ടുപോകാനായി വാനിൽ കയറ്റിയപ്പോൾ കുട്ടിക്കു പ്രായപൂർത്തിയായിട്ടില്ലെന്നു കൗൺസിലർ എസ്.കെ.അബൂബക്കറും ജനകീയ പ്രതിരോധ സമിതി ചെയർമാൻ ഫൈസൽ പള്ളിക്കണ്ടിയും പൊലീസിനോടു പറഞ്ഞു. എന്നിട്ടും വീണ്ടും കസബ സ്റ്റേഷനിലേക്കു മാറ്റി. 

വൈകിട്ട് നാലേകാലോടെയാണ് കുട്ടിയെ സമരസമിതിക്കാർക്കൊപ്പം വിട്ടയച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടി സമരത്തിൽ പങ്കെടുക്കാൻ പാടില്ലായിരുന്നുവെന്നു ടൗൺ അസിസ്റ്റന്റ് കമ്മിഷണർ പി.ബിജുരാജ് പറഞ്ഞു. കുട്ടിക്കു പ്രായപൂർത്തിയായില്ലെന്നു മനസ്സിലായതോടെ വിട്ടയച്ചെന്നും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com