ADVERTISEMENT

കോഴിക്കോട് ∙ ടൂറിസം രംഗത്ത് സഹകരണ മേഖലയിൽ സംയുക്ത സംരംഭവുമായി കരുവൻതുരുത്തി സഹകരണബാങ്കും ഫറോക്കിലെ ഡോ.ഹൈമ ചാരിറ്റബിൾ ട്രസ്റ്റും. ഫറോക്ക് ചുങ്കം ജംക്‌ഷനു സമീപം ഫാറൂഖ്കോളജ് റോഡിൽ നാളെ വൈകിട്ട് 5ന് ഫാംറോക്ക് ഗാർഡൻ ആൻഡ് വൈക്കം മുഹമ്മദ് ബഷീർ പാർക്ക് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും.  

3 കോടി രൂപ ചെലവിൽ ഒന്നര ഏക്കറോളം ഭൂമിയിലാണ് പദ്ധതി. സംസ്ഥാന കൃഷിവകുപ്പിന്റെ ജൈവഗൃഹം പദ്ധതിയുടെയും ഫിഷറീസ് വകുപ്പിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെയും ഭാഗമായി തുടക്കം കുറിച്ച അഗ്രികൾച്ചർ ആൻഡ് അക്വാകൾച്ചർ പാർക്ക് വിനോദസഞ്ചാര സാധ്യതകൾ കൂടി കണക്കിലെടുത്ത് ഉദ്യാനവും ഓഡിറ്റോറിയവും നീന്തൽക്കുളവുമെല്ലാം ഉൾപ്പെടുത്തി സാംസ്‌കാരിക- വിനോദകേന്ദ്രമായി വിപുലപ്പെടുത്തുകയായിരുന്നു.

വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണാർഥം ഒരുക്കിയ അക്ഷരോദ്യാനത്തിൽ മാങ്കോസ്റ്റിൻ മരച്ചുവട്ടിലെ ചാരുകസേരയിലിരുന്ന് പാട്ട് കേൾക്കുന്ന ബഷീർ പ്രതിമ ശ്രദ്ധേയം. അദ്ദേഹത്തിന്റെ പ്രധാന കഥാപാത്രങ്ങളെയും ജീവിതത്തിലെ പ്രധാന മുഹൂർത്തങ്ങളെയും ആലേഖനം ചെയ്ത ചുമരുകളും ആകർഷകം. 

ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷനായിരിക്കും. വൈക്കം മുഹമ്മദ് ബഷീറിന്റെ മക്കൾ ഷാഹിന ബഷീർ, അനീസ് ബഷീർ എന്നിവർ പങ്കെടുക്കും. വയലോരം ഹാൾ ഉദ്ഘാടനം സിനിമ താരം മാമുക്കോയയും വയൽപ്പാടി ഓഡിറ്റോറിയം ഉദ്ഘാടനം രാമനാട്ടുകര നഗരസഭ അധ്യക്ഷ ബുഷറ റഫീക്കും നിർവഹിക്കും. ഫിഷ് ക്യാംപസ് ഫറോക്ക് നഗരസഭാധ്യക്ഷൻ എൻ.അബ്ദുൽ റസാഖും കുട്ടികൾക്കുള്ള വിനോദകേന്ദ്രമായ ഫൺ ഫോർട്ട് ബേപ്പൂർ ഡവലപ്‌മെന്റ് മിഷൻ ചെയർമാൻ എം.ഗിരീഷും ഹൈമ ചാരിറ്റബിൾ ട്രസ്റ്റ് മലയാള മനോരമ മുൻ റസിഡന്റ് എഡിറ്റർ കെ.അബൂബക്കറും ഉദ്ഘാടനം ചെയ്യും.

വെബ്‌സൈറ്റ് ഉദ്ഘാടനം മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാലയും ഏറുമാടം ഉദ്ഘാടനം സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ കോ ഓർഡിനേറ്റർ കെ. രൂപേഷ്‌കുമാറും നിർവഹിക്കും. തുടർന്ന് സൂഫി സംഗീതജ്ഞൻ സമീർ ബിൻസ് അവതരിപ്പിക്കുന്ന സംഗീത പരിപാടി.സാംസ്‌കാരിക വിനോദ പരിപാടികൾക്കായി മറ്റുമായി ബുക്കിങ് അടിസ്ഥാനത്തിലാണ് പാർക്ക് നൽകുകയെന്നു ബാങ്ക് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com