ബ്ലേഡ് മാഫിയയുടെ ചതിയിൽ കുടിയിറക്കപ്പെട്ട കുടുംബം കിടപ്പാടമില്ലാതെ തെരുവിൽ
Mail This Article
വടകര ∙ ബ്ലേഡ് മാഫിയയുടെ ഭീഷണിയിൽ നിന്നു സംരക്ഷണവും നീതിയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് രണ്ടു പെൺകുട്ടികളും രോഗിയായ മാതാവും അടങ്ങുന്ന കുടുംബം അധികൃതരുടെ കരുണ തേടുന്നു. കോടതി ഉത്തരവിനെ തുടർന്ന് 24 ന് വീട്ടിൽ നിന്നു ഇറക്കി വിടപ്പെട്ട വള്ളിയാട് പുത്തൻ പുരയിൽ മായൻകുട്ടി, ഭാര്യ അലീമ, കുട്ടികളായ മുബലിസ, മിസ്‌ലിസ എന്നിവരാണ് സർക്കാരിൽ നിന്നു നീതി കിട്ടുമെന്ന പ്രതീക്ഷയിൽ കഴിയുന്നത്.22 വർഷമായി താമസിച്ചു വരുന്ന വീട്ടിൽ നിന്ന് ഇറക്കി വിടാനുള്ള നീക്കത്തിനെതിരെ സൂപ്രീം കോടതിയിൽ കേസ് നിലവിലുണ്ട്.
സ്വകാര്യവ്യക്തിയിൽ നിന്ന് 22 വർഷം മുൻപ് മായൻ കുട്ടിയുടെ പിതാവ് രണ്ടര ലക്ഷം രൂപ ഒരേക്കർ 68 സെന്റ് ഭൂമിയുടെ രേഖ പണയം വച്ച് വായ്പ എടുത്തിരുന്നു. മുതലും പലിശയും നൽകിയ ശേഷം പിതാവിനെ ഭീഷണിപ്പെടുത്തി രേഖകളിൽ ഒപ്പ് വയ്പിച്ച് വസ്തു വിൽപന കരാർ ഉണ്ടാക്കി 4 ലക്ഷം രൂപയ്ക്ക് വിൽപന നടത്തിയതായി കൃത്രിമ രേഖ ഉണ്ടാക്കിയതായാണ് കുടുംബത്തിന്റെ പരാതി.
മറ്റൊരു വീടോ അഭയമോ ഇല്ലാത്തതിനാൽ മുറ്റത്ത് ടാർപായ കെട്ടിയാണ് കുടുംബം അന്തിയുറങ്ങുന്നത്. സിവിൽ സർവീസിന് തയാറെടുക്കുന്ന രണ്ടാമത്തെ മകളുടെ പഠനം മുടങ്ങി. വരുമാന മാർഗമില്ലാതെ വലയുകയാണെന്നും കുടുംബം പരാതിപ്പെട്ടു. ബ്ലേഡ് മാഫിയയുടെ ഭീഷണിക്കെതിരെ മുഖ്യമന്ത്രി, എംഎൽഎ, റവന്യു ഉദ്യോഗസ്ഥർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.