പൊതുമരാമത്ത് വകുപ്പ് നിർമിക്കുന്ന കെട്ടിടങ്ങളിൽ സൗരോർജ സംവിധാനം സജ്ജമാക്കും: മന്ത്രി
Mail This Article
രാമനാട്ടുകര ∙ പൊതുമരാമത്ത് വകുപ്പ് നിർമിക്കുന്ന കെട്ടിടങ്ങളിൽ സൗരോർജ സംവിധാനം സജ്ജമാക്കുമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. സൗരോർജത്തെ നാടിന്റെ പ്രധാനപ്പെട്ട ഊർജ സ്രോതസ്സാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഇതിൽ പ്രധാനപ്പെട്ടതാണ് സൗര പുരപ്പുറ പദ്ധതിയെന്നും കെഎസ്ഇബി നേതൃത്വത്തിൽ ജില്ലയിൽ പൂർത്തീകരിച്ച ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷനുകളുടെയും സൗരോർജ നിലയങ്ങളുടെയും ഉദ്ഘാടനം നിർവഹിച്ചു മന്ത്രി പറഞ്ഞു. ഹരിതോർജത്തെ പ്രോത്സാഹിപ്പിക്കുന്ന എല്ലാ പദ്ധതികൾക്കും പ്രോത്സാഹനം നൽകും. 29 മെഗാവാട്ട് ലക്ഷ്യമിട്ട സൗര പുരപ്പുറ പദ്ധതിയിൽ 22 മെഗാവാട്ട് പൂർത്തീകരിച്ചു.
ജില്ലയിൽ ഈ വർഷം 142 സൗര നിലയങ്ങൾ സ്ഥാപിച്ച് 1.6 മെഗാവാട്ടിന്റെ ഉൽപാദനം നടത്താനായത് പ്രധാന നേട്ടമാണെന്നും മന്ത്രി പറഞ്ഞു. മന്ത്രി എ.കെ.ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.എം.സച്ചിൻദേവ് എംഎൽഎ, നഗരസഭാധ്യക്ഷ ബുഷറ റഫീഖ്, ഉപാധ്യക്ഷൻ കെ.സുരേഷ്, സ്ഥിരം സമിതി അധ്യക്ഷൻ പി.കെ.അബ്ദുൽ ലത്തീഫ്, കെഎസ്ഇബി ട്രാൻസ്മിഷൻ ചീഫ് എൻജിനീയർ എസ്.ശിവദാസ്, ഡപ്യൂട്ടി ചീഫ് എൻജിനീയർമാരായ ഷാജി സുധാകരൻ, ആർ.ലേഖ റാണി, ടി.രാധാഗോപി, മുരളി മുണ്ടേങ്ങാട്ട്, കെ.കെ.ആലിക്കുട്ടി, ടി.എ.അസീസ്, ബഷീർ കുണ്ടായിത്തോട്, എയർലൈൻസ് അസീസ്, കെ.ആർ.എസ്.മുഹമ്മദ് കുട്ടി, ബാസിത് ചേലക്കോട്ട്, നൗഷാദ് രാമനാട്ടുകര, പ്രസന്നൻ പ്രണവം പ്രസംഗിച്ചു.
പ്രവർത്തനമാരംഭിച്ച ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷനുകൾ
രാമനാട്ടുകര പാവങ്ങാട്, കുറ്റിക്കാട്ടൂർ, താമരശ്ശേരി, പുതുപ്പാടി, കൊയിലാണ്ടി, ഗാന്ധി റോഡ്. ഇതിനു പുറമേ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കു 148 പോൾ മൗണ്ടഡ് ചാർജിങ് സ്റ്റേഷനുകളും സ്ഥാപിച്ചു.