ADVERTISEMENT

വടകര∙ ‘‘പൈപ്പിൻ ചുവട്ടിൽ പ്രണയം പൂക്കാനുള്ള സമയമല്ലയിത്. ഭക്ഷണം കഴിക്കാൻ ആളുകൾ ക്യൂ നിൽക്കുന്നുണ്ട്. കൈകൾ കഴുകി പുറത്തേക്കുള്ള വഴിയിലൂടെ നടക്കാം. പോവുമ്പോൾ കഥകളുടെ രസച്ചരടു പൊട്ടാതെ കഥ പറയാം. ഇവിടെ കഥ പറഞ്ഞും സെൽഫിയെടുത്തും സമയമെടുക്കരുതേ. പുറത്തെ ക്യൂവിൽ കാത്തുനിൽക്കുന്നവരെ സഹായിക്കണം. അവരും വിശന്നുപൊരിഞ്ഞുനിൽക്കുകയാണ്’’.കലോത്സവത്തിന്റെ ഭക്ഷണശാലയിൽ ഉയർന്നുകേൾക്കുന്ന ലൈവ് കമന്ററിയാണ്.

സമയമെത്രയായെന്ന് മൈക്കിലൂടെ വിളിച്ചു പറയുന്നുണ്ട്. ഓരോ സമയത്തും അതുവരെ ഭക്ഷണം കഴിച്ചു പുറത്തുപോവുന്നവരുടെ കണക്കു വിളിച്ചുപറയുന്നുണ്ട്. ചരിത്രത്തിലാദ്യമായാണ് ഒരു കലോത്സവത്തിൽ ലൈവ് കമന്ററി പറയുന്നത്. ചുരുക്കിപ്പറഞ്ഞാൽ ഷൈജു ദാമോദരന്റെ കമന്ററിയെ തോൽപിക്കുന്നതാണ് ഭക്ഷണശാലയിലെ അവതരണം.കോഴിക്കോട് വെള്ളയിൽ വെസ്റ്റ് യുപി സ്കൂളിലെ പ്രധാനാധ്യാപകനായ ചേവരമ്പലം പള്ളിപ്പുറത്ത് വീട്ടിൽ പി.ഉദയകുമാറാണ് ഭക്ഷണശാലയിലെ ലൈവ് കമന്റേറ്റർ.

ചോറു കഴിക്കാൻ വരുമ്പോൾ ആ അനൗൺസ്മെന്റ് കേൾക്കുന്നത് ഒരു രസമാണെന്നാണ് വിദ്യാർഥികളുടെ അഭിപ്രായം. പന്തീരാങ്കാവ് സ്വദേശിയായ ഉദയകുമാർ തന്റെ യൗവനകാലം തൊട്ട് നാട്ടിലെ സെവൻസ് ഫുട്ബോൾ മത്സരങ്ങളിൽ അനൗൺസറായിരുന്നു. ആ അനുഭവമാണ് ഭക്ഷണശാലയിലെ ലൈവ് കമന്ററിയുടെ നട്ടെല്ല്. പാടാൻ അവസരം ചോദിച്ചുവരുന്ന അധ്യാപകർക്കും കുട്ടികൾക്കും ഉദയകുമാർ ഊഴംതിരിച്ച് അവസരം കൊടുക്കുന്നുണ്ട്്. പാടാം നമുക്ക് പാടാം സീസൺ വൺ എന്നാണ് ഭക്ഷണശാലയിലെ പാട്ടുപരിപാടിക്ക് ഉദയകുമാർ നൽകിയ പേര്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com