ലോകകപ്പ് ആവേശം അതിരുവിട്ടു; മർകസ് കോളജിലെ വാഹനാഭ്യാസത്തിനെതിരെ നടപടി തുടങ്ങി
Mail This Article
കുന്നമംഗലം∙ ലോകകപ്പ് ഫുട്ബോൾ ആവേശത്തിന്റെ ഭാഗമായി കാരന്തൂർ മർകസ് ആർട്സ് കോളജ് ക്യാംപസിലും പരിസരത്തും വാഹനങ്ങളിലേറി വിദ്യാർഥികളുടെ അപകടകരമായ അഭ്യാസ പ്രകടനം. വിവിധ രാജ്യങ്ങളുടെ പതാകയുമേന്തി ബൈക്കുകളിലും കാറുകളിലുമായി നടത്തിയ അഭ്യാസപ്രകടനങ്ങളിൽ പെൺകുട്ടികളടക്കം പങ്കെടുത്തു. വിവരമറിഞ്ഞ് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ക്യാംപസിലെത്തി വാഹനങ്ങൾ തിരിച്ചറിയാൻ നടപടി തുടങ്ങി. 9 കാറുകളുടെയും 10 ബൈക്കുകളുടെയും ഉടമകൾക്കും വാഹനങ്ങൾ ഓടിച്ചവർക്കുമെതിരെ നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വാഹനം ഓടിച്ചവരുടെ ലൈസൻസും വാഹനങ്ങളുടെ റജിസ്ട്രേഷനും റദ്ദ് ചെയ്യും. തിരിച്ചറിഞ്ഞ 2 കാറുടമകളോടു രേഖകൾ സഹിതം ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.ഇന്നലെ ഉച്ചയ്ക്കു ശേഷമാണു മർകസ് ആർട്സ് കോളജ് ഗ്രൗണ്ടിലും പരിസരത്തും ഒരു മണിക്കൂറോളം അഭ്യാസപ്രകടനങ്ങൾ നടന്നത്. കാറുകളുടെ വാതിലുകളിലും ഡിക്കിയിലും കയറി നിന്നും അഭ്യാസ പ്രകടനങ്ങൾ തുടർന്നതായി അധികൃതർ പറഞ്ഞു.
ദേശീയപാതയിൽ ഒവുങ്ങരയ്ക്കു സമീപം ഡിക്കിയിൽ അടക്കം വിദ്യാർഥികൾ സഞ്ചരിച്ച കാറിൽ നിന്നു 2 വിദ്യാർഥികൾ താഴെ വീണതിനെ തുടർന്ന് നാട്ടുകാർ താക്കീത് നൽകി വിട്ടയച്ചിരുന്നു. കൊടുവള്ളി ജോയിന്റ് ആർടിഒ എം.അജിത്ത് കുമാർ, അസി.മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എം.പി.റിലേഷ്, ഇ.എം.രൂപേഷ്, എൻഫോഴ്സ്മെന്റ് സ്ക്വാഡ് അസി.മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ രഞ്ജിത്ത് രാധാകൃഷ്ണൻ എന്നിവരാണു ക്യാംപസിലെത്തി പരിശോധന നടത്തിയത്.