എബിസി സെന്ററിൽ കൂടുതൽ സ്റ്റാഫുകൾ
Mail This Article
ബാലുശ്ശേരി ∙ ജില്ലാ പഞ്ചായത്തിന്റെ മാതൃകാ പദ്ധതിയായ തെരുവ് നായ്ക്കളുടെ വന്ധ്യംകരണ കേന്ദ്രമായ എബിസി (അനിമൽ ബർത്ത് കൺട്രോൾ) സെന്ററിൽ ഭൂരിഭാഗം ജീവനക്കാരും എത്തി. തെരുവ് നായ്ക്കളെ പിടികൂടുന്ന ജീവനക്കാർ ഒഴികെയുള്ളവരാണ് ഇന്നലെ വട്ടോളി ബസാറിലെ സെന്ററിൽ എത്തിയത്.തെരുവ് നായ്ക്കളുടെ വന്ധ്യംകരണം 10ന് തുടങ്ങാനാണ് അധികൃതരുടെ തീരുമാനം. 4 വെറ്ററിനറി സർജൻമാരെയും അനുബന്ധ ജീവനക്കാരെയും കരാർ അടിസ്ഥാനത്തിൽ നിയമിച്ചിട്ടുണ്ട്.
ഒരു ദിവസം 20 തെരുവ്നായ്ക്കളെ വന്ധ്യംകരിക്കാനുള്ള സൗകര്യമുണ്ട്.മാസങ്ങളായി അടച്ചിട്ട സെന്റർ ഇന്നലെ തുറന്നപ്പോൾ പൊടി നിറഞ്ഞ നിലയിലായിരുന്നു. ശുചീകരണ പ്രവൃത്തികൾ ഇനിയും പൂർത്തിയാകാനുണ്ട്.തെരുവ് നായ്ക്കളെ വന്ധ്യംകരിക്കുന്നതിനായി മികച്ച സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ബാലുശ്ശേരി, പനങ്ങാട് അടക്കം 10 പഞ്ചായത്തുകളിലെ തെരുവ് നായ്ക്കളെ വന്ധ്യംകരിച്ച് നിയന്ത്രിക്കുന്നതിനു വേണ്ടിയാണ് വട്ടോളി ബസാറിൽ എബിസി സെന്റർ തുടങ്ങിയത്.
കൃഷിഭവനും മൃഗാശുപത്രിക്കും സമീപം 15 സെന്റിൽ 63 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമിച്ചത്.മുൻപ് ഇവിടെ പ്രവർത്തിച്ചിരുന്ന എബിസി സെന്ററിൽ തെരുവ് നായ്ക്കൾ കൂട്ടത്തോടെ ചത്തതോടെ 2018ൽ അടച്ചുപൂട്ടുകയായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം പി.പി.പ്രേമ, പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി.എം.കുട്ടിക്കൃഷ്ണൻ എന്നിവർ എബിസി സെന്റർ സന്ദർശിച്ചു.