പൊന്തക്കാടുകൾ മൂടി കനാലും റോഡും; ഭീതിയോടെ നാട്ടുകാർ
Mail This Article
നാദാപുരം ∙ റോഡിലാകെ മുള്ളൻപന്നിയുടെ മുള്ളുകൾ. ഒഴിഞ്ഞ മദ്യക്കുപ്പികളും. പൊന്തക്കാട് നിറഞ്ഞു ആരെയും ഭയപ്പെടുത്തുന്ന പരിസരം. കുറ്റ്യാടി ജലസേചന പദ്ധതി കനാലും അനുബന്ധമായ റോഡും കടന്നു പോകുന്ന നരിക്കാട്ടേരി, പെരുമുണ്ടശ്ശേരി, വരിക്കോളി ഭാഗങ്ങളിലെ സ്ഥിതിയാണിത്. കനാലിലേക്ക് ആരെങ്കിലും വീണാൽ പോലും ആരുമറിയില്ല. ഇത്തരമൊരു സ്ഥലത്താണു ശനിയാഴ്ച കാസർകോട് ചെറുവത്തൂർ സ്വദേശി ശ്രീജിത്ത് (38) അർധബോധാവസ്ഥയിൽ പരുക്കുകളോടെ കിടന്നത്. പിറ്റേന്ന് ശ്രീജിത്ത് ആശുപത്രിയിൽ മരിച്ചു.
വട്ടോളി ഗവ.യുപി സ്കൂൾ പരിസരത്തു നിന്ന് തുടങ്ങുന്ന വടകര ഭാഗത്തേക്കുള്ള കനാൽ റോഡ് കുറ്റ്യാടി വടകര റോഡിനു സമാന്തരമായ പാതയാണെങ്കിലും ഇതു വരെ ആ പരിഗണന നൽകിയിട്ടില്ല. കാടുമൂടിക്കിടക്കുന്ന പലയിടങ്ങളിലും പാമ്പും മറ്റു ജീവികളുമെല്ലാം നാട്ടുകാർക്ക് ഭീഷണിയാണ്. അയൽ പ്രദേശങ്ങളിൽ നിന്നടക്കം സാമൂഹികവിരുദ്ധർ ഇവിടം താവളമാക്കുന്നു. മുൻപ്, ജലസേചന വകുപ്പ് കനാലും കനാൽ റോഡും പരിസരവുമെല്ലാം ശുചീകരിക്കുകയും സുരക്ഷിതമാക്കുകയും ചെയ്യാറുണ്ടായിരുന്നു. ഏറെക്കാലമായി അതൊന്നും നടക്കുന്നില്ല.