ട്രെയിനിനു നേരെ കല്ലേറ്, എൻജിന്റെ മുൻഭാഗത്തെ ചില്ലു പൊട്ടി; രണ്ടുപേർ അറസ്റ്റിൽ
Mail This Article
കോഴിക്കോട് ∙ പുതിയങ്ങാടി പള്ളിക്കണ്ടി ഭാഗത്ത് ട്രെയിനിനു കല്ലെറിഞ്ഞ കേസിൽ 2 പേരെ റെയിൽവേ സംരക്ഷണ സേന പിടികൂടി. പുതിയങ്ങാടി നാഫുവിളക്കം വീട്ടിൽ എം.ജെറിഷ് (24), അത്താണിക്കൽ റീന നിവാസിൽ കെ.കെ.സുദർശ് (25) എന്നിവരെയാണ് ആർപിഎഫ് ഇൻസ്പെക്ടർ ഉപേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്തേക്ക് പോകുന്ന നിസാമുദ്ദീൻ എക്സ്പ്രസിനു നേരെയാണ് കല്ലെറിഞ്ഞത്. എൻജിന്റെ മുൻഭാഗത്തെ ചില്ലു പൊട്ടിയിരുന്നു.
ജെറിഷും സുദർശും നേരത്തേ ലഹരിമരുന്ന് കേസിൽ പിടിയിലായവരാണ്. കല്ലേറുണ്ടായ ഉടനെ ലോക്കോ പൈലറ്റ് അറിയിച്ച പ്രകാരം ആർപിഎഫ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും വിവരം ലഭിച്ചില്ല. അടുത്ത ദിവസം വീണ്ടും നടത്തിയ പരിശോധനയിൽ ലഭിച്ച വിവരത്തെ തുടർന്ന് 2 പേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി റിമാൻഡ് ചെയ്തു.
എഎസ്ഐമാരായ എ.നന്ദഗോപാൽ, എം.ശ്രീനാരായണൻ, ഹെഡ് കോൺസ്റ്റബിൾമാരായ കെ.റിയാസ്, പി.കെ.പ്രജീഷ് എന്നിവരാണ് ആർപിഎഫ് സംഘത്തിലുണ്ടായിരുന്നത്. മാസങ്ങൾക്ക് മുൻപ് വെള്ളയിൽ റെയിൽവേ സ്റ്റേഷനു സമീപവും എലത്തൂർ ഭാഗത്തും ട്രെയിനിനു നേരെ കല്ലേറുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് 4 കുട്ടികൾ പിടിയിലായിരുന്നു.