കോർപറേഷൻ ബാങ്ക് അക്കൗണ്ടിലെ ഫണ്ട് തിരിമറി: സെക്രട്ടറിയെ മേയർ ഭവനിൽ തടഞ്ഞുവച്ച് യുഡിഎഫ്, വിവാദം മുറുകുന്നു
Mail This Article
കോഴിക്കോട് ∙ കോർപറേഷന്റെ 15 കോടി രൂപ ബാങ്കിൽ നിന്നു നഷ്ടമായ സംഭവവുമായി ബന്ധപ്പെട്ട് യുഡിഎഫ് കൗൺസിലർമാർ കോർപറേഷൻ സെക്രട്ടറിയെ മേയർ ഭവനിൽ ഉപരോധിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.45 ന് ആയിരുന്നു ഉപരോധം. മേയർ ഭവനിൽ അതിക്രമിച്ചു കയറി സെക്രട്ടറിയെ ഉപരോധിച്ചതിനു യുഡിഎഫ് കൗൺസിലർമാർക്കെതിരെ വെള്ളയിൽ പൊലീസ് കേസെടുത്തു. പണം നഷ്ടപ്പെട്ടതു സംബന്ധിച്ച പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മേയറുടെ നിർദേശ പ്രകാരം മേയർ ഭവനിൽ എത്തിയതായിരുന്നു കോർപറേഷൻ സെക്രട്ടറി കെ.യു.ബിനി. എന്നാൽ പുറത്തു പോയിരുന്ന മേയർ തിരിച്ചെത്തിയിരുന്നില്ല.
അതിനിടെയാണ് യുഡിഎഫ് കൗൺസിൽ പാർട്ടി നേതാവ് കെ.സി.ശോഭിതയുടെയും ഉപനേതാവ് കെ.മൊയ്തീൻ കോയയുടെയും നേതൃത്വത്തിൽ യുഡിഎഫ് കൗൺസിലർമാർ മേയർ ഭവനിൽ എത്തിയത്. മേയർ ഭവനിലെ ഓഫിസ് മുറിയിൽ കോർപറേഷൻ സെക്രട്ടറിയെ കണ്ട യുഡിഎഫ് കൗൺസിലർമാർ അവരുടെ അടുത്തേക്ക് പോകുകയും പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുകയും ചെയ്തു. പണം നഷ്ടപ്പെടാൻ കാരണം സെക്രട്ടറിയുടെ ശ്രദ്ധക്കുറവാണെന്ന തരത്തിൽ യുഡിഎഫ് കൗൺസിലർമാർ സംസാരിച്ചതോടെ സെക്രട്ടറി അവിടെനിന്ന് എഴുന്നേറ്റു.
അതോടെ യുഡിഎഫ് കൗൺസിലർമാർ മുദ്രാവാക്യം വിളികളുമായി സെക്രട്ടറിയെ ഉപരോധിച്ചു. ഇതിനിടയിൽ സെക്രട്ടറി അകത്തേക്ക് ഓടിക്കയറി. അവർക്കു പിന്നാലെ യുഡിഎഫ് കൗൺസിലർമാരും മുദ്രാവാക്യം മുഴക്കി മേയർ ഭവന്റെ അകത്തേക്കു കുതിച്ചു. വീടിനകത്ത് നിന്ന് അൽപ നേരം മുദ്രാവാക്യം മുഴക്കിയ ശേഷം യുഡിഎഫ് കൗൺസിലർമാർ മേയർ ഭവന്റെ പൂമുഖത്തെ പടിയിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.