കോർപറേഷന്റെ ബാങ്ക് അക്കൗണ്ട് തിരിമറി :ആ 3 കോടി എവിടെ?
Mail This Article
കോഴിക്കോട്∙ കോർപറേഷന്റെ ബാങ്ക് അക്കൗണ്ടിലെ 3 കോടിയോളം രൂപ എവിടെപ്പോയെന്നു മേയറും ഡപ്യൂട്ടി മേയറും ജനങ്ങളോടു പറയണമെന്നു യുഡിഎഫ്. പഞ്ചാബ് നാഷനൽ ബാങ്കിന്റെ ലിങ്ക് റോഡ് ശാഖയിലെ അക്കൗണ്ടുകളിൽ നിന്ന് 15.24 കോടി രൂപ നഷ്ടമായെന്നാണു മേയറും ഡപ്യൂട്ടി മേയറും പറഞ്ഞിരുന്നത്. എന്നാൽ ബാങ്കും, കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ചും പറയുന്നത് 12 കോടിയോളം രൂപയാണ് നഷ്ടമായതെന്നാണ്. ബാക്കി 3 കോടിയോളം രൂപ എവിടെപ്പോയെന്നു കോർപറേഷൻ വ്യക്തമാക്കണമെന്നു യുഡിഎഫ് കോർപറേഷൻ കക്ഷിയോഗം ആവശ്യപ്പെട്ടു.
മേയർ ഭവനിലെ യുഡിഎഫ് പ്രതിഷേധത്തെക്കുറിച്ചുള്ള മേയറുടെ പ്രസ്താവന കാര്യങ്ങൾ മനസ്സിലാക്കാതെയാണ്. പ്രതിഷേധം നടക്കുമ്പോൾ മേയർ അവിടെ ഉണ്ടായിരുന്നില്ല. സിപിഎം നേതാക്കളെ സന്തോഷിപ്പിക്കാൻ മേയർ രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കുകയാണ്. സത്യവിരുദ്ധമായ പരാതിയും പ്രസ്താവനയും സത്യപ്രതിജ്ഞാലംഘനമാണ്. മേയർക്കെതിരെ നിയമനടപടി സ്വീകരിക്കും. പണം നഷ്ടമായ സംഭവത്തിൽ കോർപറേഷന്റെ ഓഡിറ്റ്, ധനകാര്യ വിഭാഗങ്ങൾക്കു ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ട്.
സെക്രട്ടറിയുടെ ഭാഗത്തു നിന്നും അലംഭാവം ഉണ്ടായി. സെക്രട്ടറിയെ മേയർ ഭവനിൽ ഒളിപ്പിച്ചിരുത്തിയത് എന്തിനാണെന്നു വ്യക്തമാക്കണം. ബാങ്കിനെതിരെയുള്ള സമരം കോർപറേഷന്റെ വീഴ്ച മറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ബാങ്കിൽ നിന്നു സിഎസ്ആർ ഫണ്ട് ശേഖരിച്ചത് ആരൊക്കെയാണെന്നു വെളിപ്പെടുത്തണമെന്നും യുഡിഎഫ് കക്ഷിനേതാവ് കെ.സി.ശോഭിത, ഉപനേതാവ് കെ.മൊയ്തീൻകോയ എന്നിവർ ആവശ്യപ്പെട്ടു.