9 വർഷം നിക്ഷേപിച്ചാൽ തുകയുടെ ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത ഫിനോമിനൽ തട്ടിപ്പ്; എംഡി പിടിയിൽ
Mail This Article
കോഴിക്കോട് ∙ വൻ ലാഭം വാഗ്ദാനം ചെയ്ത് വിവിധ ജില്ലകളിൽ നിന്നായി 150 കോടിയോളം രൂപ നിക്ഷേപം സ്വീകരിച്ച് മുങ്ങിയ ഫിനോമിനൽ ഹെൽത്ത് കെയർ മലയാളി പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ കൊരട്ടി കവലക്കാടൻ വീട്ടിൽ കെ.ഒ. റാഫേൽ (62) അറസ്റ്റിൽ. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ തമിഴ്നാട്ടിൽ നിന്നാണ് കോഴിക്കോട് ക്രൈം ബ്രാഞ്ച് സെൻട്രൽ യൂണിറ്റ് (3) എസ്പി ജി.സാബുവും സംഘവും അറസ്റ്റ് ചെയ്തത്.
മുംബൈ ആസ്ഥാനമായ കമ്പനി 2009 മുതൽ 2018 വരെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിച്ചിരുന്നു. 9 വർഷം കമ്പനിയിൽ പണം നിക്ഷേപിച്ചാൽ തുകയുടെ ഇരട്ടി തിരിച്ചു നൽകുമെന്നും നിക്ഷേപ കാലാവധിയിൽ മെഡിക്കൽ ആനുകൂല്യങ്ങൾ നൽകുമെന്നുമായിരുന്നു വാഗ്ദാനം. 2018ൽ പണം നൽകാതെ കമ്പനി പൂട്ടി. നേപ്പാൾ സ്വദേശിയായ ചെയർമാൻ എൻ.കെ. സിങിനെ 2021 ൽ മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
മഹാരാഷ്ട്ര, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു റാഫേൽ. ഇയാൾ വിവിധ സ്ഥലങ്ങളിൽ ഭൂമി വാങ്ങി കൂട്ടിയതായി ക്രൈം ബ്രാഞ്ചിനു വിവരം ലഭിച്ചിട്ടുണ്ട്. ഡിവൈഎസ്പി എം.സുരേന്ദ്രൻ, ഡിറ്റക്ടീവ് ഇൻസ്‌പെക്ടർ എം.സജീവ്കുമാർ, സബ് ഇൻസ്‌പെക്ടർ ശശിധരൻ, എഎസ്ഐ വി.ബാബു, സിപിഒ മാരായ സജീഷ്കുമാർ, ഷൈബു, വനിത സീനിയർ സിപിഒ പി. ഷിബി എന്നിവരായിരുന്നു പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.