ഓൺലൈനിൽ ലഹരിമരുന്നു വിൽപന: പ്രധാനപ്രതിയും റിമാൻഡിൽ
Mail This Article
കോഴിക്കോട് ∙ ഓൺലൈനിൽ ഇടപാടിലൂടെ ലഹരി മരുന്നു വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന പ്രതിയും റിമാൻഡിൽ. മണക്കടവ് കുന്നംകുളങ്ങരയിലെ വാടകവീട്ടിൽ നിന്നു പിടികൂടിയ പയ്യാനക്കൽ ചക്കാലക്കൽ വീട്ടിൽ മുഹമ്മദ് അൻസാരിയെയാണ് (29) റിമാൻഡ് ചെയ്തത്.
27 ഗ്രാം എംഡിഎംഎ, 2 ഗ്രാം ഹഷീഷ് ഓയിൽ, 3 ഗ്രാം കൊക്കെയ്ൻ, രേഖകളില്ലാത്ത നാലര ലക്ഷം രൂപ എന്നിവയാണ് മുഹമ്മദ് അൻസാരിയുടെ വീട്ടിൽ നിന്നു പൊലീസ് കണ്ടെടുത്തത്. കർണാടക റജിസ്ട്രേഷനുള്ള ആഡംബര കാറിൽ 35 ഗ്രാം എംഡിഎംഎ സഹിതം കഴിഞ്ഞ 20നു ഗുജറാത്തി സ്ട്രീറ്റിൽ നിന്ന് 2 പേരെ ടൗൺ പൊലീസ് പിടികൂടിയിരുന്നു.
ഇവർക്കൊപ്പം ഉണ്ടായിരുന്ന മുഹമ്മദ് അൻസാരി അന്നു കടന്നുകളഞ്ഞു. ഞായറാഴ്ച കുന്നംകുളങ്ങരയിലെ വീട്ടിൽ പൊലീസ് എത്തിയപ്പോഴും പ്രതി കടന്നുകളയാൻ ശ്രമിച്ചെങ്കിലും പൊലീസ് കീഴ്പ്പെടുത്തി. ടൗൺ ഇൻസ്പെക്ടർ എം.വി.ബിജുവിന്റെ നേതൃത്വത്തിൽ എസ്ഐമാരായ വി.വി.അബ്ദുൽ സലീം, മുഹമ്മദ് സിയാദ്, എഎസ്ഐ മുഹമ്മദ് ഷബീർ, സീനിയർ സിപിഒ ബിനിൽ കുമാർ, സിപിഒമാരായ ജിതേഷ്, ഉദയകുമാർ, സിജി സത്യൻ എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.