ദീപക്കിന്റെ തിരോധാനം: കേസ് ക്രൈംബ്രാഞ്ചിന്
Mail This Article
വടകര ∙ 6 മാസം മുൻപ് കാണാതായ മേപ്പയൂർ വടക്കേടത്ത് കണ്ടി ദീപക്കിന്റെ തിരോധാനം സംബന്ധിച്ച കേസ് ക്രൈം ബ്രാഞ്ചിനെ ഏൽപിച്ചു. വടകര ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി: ആർ.ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഏറ്റെടുത്തു. ലോക്കൽ പൊലീസ് നടത്തിയ അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണിത്.
കഴിഞ്ഞ ജൂൺ 6ന് ആണ് ദീപക്കിനെ കാണാതായത്. ആധാർ കാർഡ് മാത്രം എടുത്ത് വീട്ടിൽ നിന്നു പോയ ദീപക്കിന്റെ ഫോൺ പിന്നീട് സ്വിച്ച് ഓഫ് ആയി. ഇതുവരെ വീട്ടുകാരുമായി ബന്ധപ്പെട്ടിട്ടില്ല. ഇതിനിടെ കഴിഞ്ഞ ജൂലൈ 17 ന് തിക്കോടി കടപ്പുറത്ത് കണ്ട മൃതദേഹം ദീപക്കിന്റെതാണെന്ന് ബന്ധുക്കൾ പറഞ്ഞതിനെ തുടർന്ന് വീട്ടിൽ സംസ്കരിച്ചു.എന്നാൽ ഡിഎൻഎ പരിശോധനയിൽ ദീപക് അല്ല മരിച്ചതെന്ന് കണ്ടെത്തി. പിന്നീട് പെരുവണ്ണാമൂഴി സ്വദേശി ഇർഷാദിന്റേതാണെന്ന് ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞു. ദീപക്കിന്റെ തിരോധാനത്തിലെ ദുരൂഹത ചൂണ്ടിക്കാട്ടി അമ്മ ഫയൽ ചെയ്ത ഹേബിയസ് കോർപസ് തുടർന്നാണ് അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏൽപിച്ചത്.