‘കാർ ആൻഡ് കൺട്രി’; കോഴിക്കോട്ടുകാരന്റെ ഇംഗ്ലീഷ് കാർണിവൽ
Mail This Article
ചെങ്കുത്തായ മലമ്പാതകൾ. മഞ്ഞുമൂടിയ മലനിരകളിലൂടെ കുതിച്ചോടുന്ന കാറുകൾ. യൂറോപ്പിലെ ഗ്രാമങ്ങളിലൂടെ കടന്നുവരുന്ന ആ കാറുകൾ ഇംഗ്ലിഷ് ജനതയുടെ ഹൃദയം കീഴടക്കുകയാണ്. ഒന്നര മാസമായി ആമസോൺ യുകെ പ്രൈമിലൂടെ വാഹന പ്രേമികളുടെ മനം കവരുകയാണ് കാർ ആൻഡ് കൺട്രി എന്ന സാഹസിക കാർ ഷോ. കോഴിക്കോട് സ്വദേശി ആഷിഖ് താഹിറും മൂവാറ്റുപുഴ സ്വദേശി ദീപക് നരേന്ദ്രനുമാണ് ‘കാർ ആൻഡ് കൺട്രി’ എന്ന സാഹസിക കാർ ഷോ അവതരിപ്പിക്കുന്നത്.
ഇംഗ്ലണ്ട്, സ്‌കോട്‌ലൻഡ്, ഫ്രാൻസ് എന്നിവിടങ്ങളിലെ നാട്ടിൻപുറങ്ങളിലും ചെങ്കുത്തായ മലയോരങ്ങളിലും മഞ്ഞുമൂടിയ മലകളിലും അപകടകരമായ കാട്ടരുവികളിലുമെല്ലാം ചിത്രീകരിച്ച കാർ ആൻഡ് കൺട്രിക്ക് ഇപ്പോൾ മറ്റൊരു ആകർഷണം കൂടിയുണ്ട്. ആഷിഖിനും ദീപക്കിനുമൊപ്പം ഷോ അവതരിപ്പിക്കുന്നത് പ്രശസ്ത പ്രഫഷനൽ റേസിങ് ഡ്രൈവറും 1976ലെ എഫ്1 ലോക ചാംപ്യൻ ജയിംസ് ഹണ്ടിന്റെ മകനുമായ ഫ്രെഡ്ഡി ഹണ്ട് ആണ്. പോർഷെ, ലംബോർഗിനി, ഫെറാറി എന്നിങ്ങനെ ഒരു കൂട്ടം സ്‌പോർട്‌സ് കാറുകളുടെ ഉടമ കൂടിയായ വ്യവസായിയാണ് ആഷിഖ്. യൂറോപ്പിൽ ജനപ്രീതി നേടിയ ഷോ ലോകം മുഴുവൻ എത്തിക്കാനുള്ള തയാറെടുപ്പിലാണ് ആഷിഖും ദീപക്കും.
ആദ്യഘട്ടത്തിൽ ഫോക്‌സ് ഇന്റർനാഷനലിൽ സംപ്രേഷണം ചെയ്തപ്പോൾ എമിറേറ്റ്‌സ്, സ്റ്റാർ ടിവി, നാഷനൽ ജ്യോഗ്രഫിക്, സ്റ്റാർ ഹെൽത്ത് എന്നിവരായിരുന്നു പ്രായോജകർ. ഒടിടി പ്ലാറ്റ്‌ഫോമിൽ ഷോയ്ക്കുള്ള വൻ സാധ്യത കണ്ടറിഞ്ഞാണ് ആമസോൺ പ്രൈം യുകെയിലേക്കു മാറിയത്. ടിവി, റേഡിയോ അവതാരകയും മോഡലുമായ ഡാന്നി മെൻസീസ്, ബ്രിട്ടിഷ് നടിയും ടിവി അവതാരകയുമായ ലൂസിയ കവാഡ് എന്നിവർ ആദ്യഘട്ടത്തിന്റെ ഭാഗമായിരുന്നു. മക്ലാരെൻ എംപി4, മെഴ്‌സിഡീസ് എസ്എൽസ് എഎംജി, ലംബോർഗിനി അവന്റേഡർ എൽപി640, ഫെറാറി ഇറ്റാലിയ എന്നീ സൂപ്പർകാറുകളാണ് ആ ഘട്ടത്തിലുണ്ടായിരുന്നത്. പശ്ചാത്തലത്തിൽ ഇംഗ്ലണ്ടിലെ ഗ്രാമങ്ങളും.
തുടർന്നാണ് ഷോ ഫ്രാൻസിലേക്കും സ്‌കോട്‌ലൻഡിലേക്കും കടന്നത്. 1959ലെ ഷെവർലെ സി1, 1989 ഫെറാറി മോണ്ടയൽ, 1956ലെ പോർഷ് സ്പീഡ്സ്റ്റർ, എംജിഎ റോഡ്‌സറ്റർ എന്നീ വിന്റേജ് കാറുകളാണ് ഈ ഭാഗങ്ങളിൽ ഷോയിൽ എത്തിയത്. ഷോയുടെ സുഗമമായ നടത്തിപ്പിനായി ഇരുവരും ലണ്ടനിൽ ഒരു പ്രൊഡക്‌ഷൻ സ്ഥാപനം ഏറ്റെടുത്തിട്ടുമുണ്ട്.ഫ്രെഡ്ഡി ഹണ്ടിന്റെ വരവോടെ ട്രാവൽ ഷോയ്ക്ക് സാഹസികതയുടെ മേമ്പൊടി കൂടി ചേർന്നു. അതോടെ യുകെയിലെ പ്രേക്ഷകരുടെ എണ്ണം നാലിരട്ടിയായി. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൂവാറ്റുപുഴ സ്വദേശിയായ ദീപക് നരേന്ദ്രൻ 2014ൽ ആണ് കാർ ആൻഡ് കൺട്രിക്ക് തുടക്കമിട്ടത്. കാർ പ്രേമിയായ ആഷിഖ് കൂടി ചേർന്നതോടെയാണ് ഷോ വളർന്നത്. അവസാന എപ്പിസോഡുകളുടെ ചിത്രീകരണം ഏറെ സാഹസികമായിരുന്നുവെന്ന് ആഷിഖ് പറഞ്ഞു.
ഷോ വളരും ഇനിയും
യൂറോപ്പിലെ വിജയത്തെ തുടർന്ന് ഇന്ത്യ, അമേരിക്ക, ഗൾഫ് എന്നിവിടങ്ങളിലേക്കു കൂടി ഷോയുടെ ചിത്രീകരണവും സംപ്രേഷണവും വ്യാപിപ്പിക്കാനുള്ള ആലോചനയിലാണ് ആഷിഖ്-ദീപക് ടീം. ‘‘ ഞങ്ങളുടെ സൂപ്പർ കാറുകളുടെ ജനാലകളിലൂടെ ഡ്രൈവിങ്ങിന്റെ ഹരം മാത്രമല്ല സാഹസികതയും ഗ്രാമീണ ഭംഗികളും സംസ്‌കാരവും ഭക്ഷണരീതികളും കൂടിയാണ് ഒപ്പിയെടുത്തു കാണിക്കുന്നത്’’ ആഷിഖ് താഹിർ പറഞ്ഞു.