ഇതാ കാണുക, വികസനത്തിന്റെ പുതിയ മാതൃക!
Mail This Article
താമരശ്ശേരി∙ ഓവുചാലിലൂടെ വെള്ളം ഒഴുകി പോകുന്നതിന് തടസ്സമായി നിന്ന വൈദ്യുതി പോസ്റ്റ് മാറ്റാതെ റോഡ് നവീകരണം നടത്തി നടപ്പാത നിർമിച്ച നടപടി ക്കെതിരെ പരാതി ഉയരുന്നു. സംസ്ഥാന പാതയിൽ താമരശ്ശേരി ചുങ്കത്ത് ആണ് സംഭവം. മഴയത്ത് കുന്നിൽ നിന്ന് വെള്ളം കുത്തി ഒഴുകി വന്ന് ചാടുന്ന ഓവ് ചാലിലാണ് സംസ്ഥാന പാത വകുപ്പിന്റെ ഈ അശാസ്ത്രീയ റോഡ് പ്രവൃത്തി.
പോസ്റ്റ് മാറ്റുന്നതിനാവശ്യമായ എല്ലാ വിധ നടപടി ക്രമങ്ങളും പൂർത്തീകരിച്ച് റോഡ് നവീകരണ പ്രവൃത്തി അന്തിമ ഘട്ടത്തിൽ എത്തിയിട്ടും കെഎസ്ഇബി അധികൃതർ മാറ്റി കൊടുക്കാത്ത സാഹചര്യത്തിലാണ് പോസ്റ്റുകൾ നിലനിർത്തി നടപ്പാത നിർമിച്ചതെന്നാണ് കരാർ കമ്പനി അധികൃതരുടെ വിശദീകരണം. ഈ ഭാഗത്ത് നടപ്പാതയിലൂടെ യാത്രക്കാർക്ക് നടന്നു പോകാനും കഴിയില്ല. ഫോറസ്റ്റ് ഓഫിസിന് മുൻ ഭാഗത്തെ അഴുക്കുചാൽ നിർമാണത്തിലും അപകാതയുള്ളതായി പരാതിയുണ്ട്.
റീ ബിൽഡ് കേരള പദ്ധതിയിൽ 222 കോടി രൂപ ചെലവഴിച്ച് നടത്തുന്ന കൊയിലാണ്ടി–എടവണ്ണ സംസ്ഥാന പാത നവീകരണത്തിൽ പൂനൂർ –താമരശ്ശേരി –ഓമശ്ശേരി റീച്ചിലാണ് പരാതി ഉയർന്നിരിക്കുന്നത്. കാറുകാരുടെ ഇഷ്ടാനുസരണം റോഡ് നവീകരണം നടത്തുന്ന സ്ഥിതിയാണ് ഇവിടെയെന്ന് നാട്ടുകാർ പരാതി പെട്ടു. നവീകരണം നടക്കുന്ന പലഭാഗത്തും റോഡിന്റെ വീതി പരമാവധി പ്രയോനപ്പെടുത്തുന്നില്ലെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി. താമരശ്ശേരി വെഴുപ്പൂരിൽ പരാതിയെ തുടർന്ന് ഓവ് ചാൽ പണി നിർത്തി വച്ച് കൂടുതൽ പിന്നിലേക്ക് ഇറക്കി കാന കീറി ഓവ് ചാൽ നിർമിക്കേണ്ടിയും വന്നു.