വീട്ടിൽ ആക്രമിച്ച് കയറി വയോധികയുടെ സ്വർണ മാല കവർന്നു; മണിക്കൂറുകൾക്കകം പ്രതി പിടിയിൽ
Mail This Article
ഓമശ്ശേരി ∙ വയോധികയെ വീട്ടിൽ കയറി ആക്രമിച്ച് സ്വർണ മാല പൊട്ടിച്ചു കടന്നു കളഞ്ഞ സംഭവത്തിലെ പ്രതി പൊലീസിന്റെ പിടിയിലായി. കൃത്യം നടന്നു മണിക്കൂറുകൾക്കുള്ളിലാണു കോടഞ്ചേരിയിൽ താമസിക്കുന്ന, കൂടരഞ്ഞി കൂമ്പാറ ബസാർ സ്വദേശി കിഴക്കരക്കാട്ട് ജിത്തു എന്നറിയപ്പെടുന്ന ജിതിൻ ടോമിയെ (21) അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തത്.
വെള്ളിയാഴ്ച രാത്രി 8നാണു സംഭവം. താഴെ ഓമശ്ശേരി ആമ്പ്രക്കുന്നുമ്മൽ തനിച്ചു താമസിക്കുന്ന മീനാക്ഷി എന്ന വയോധികയുടെ വീട്ടിലെത്തിയ പ്രതി വാതിലിൽ മുട്ടുകയും തുറന്ന ഉടനെ പ്രതി വയോധികയെ അടിച്ചുവീഴ്ത്തുകയും 2000 രൂപയും 2 പവന്റെ മാലയും കവർന്നു ഓടുകയുമായിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ കണ്ടെത്താൻ സഹായിച്ചത്.
മോഷണം പോയ തുകയും മാലയും പ്രതിയിൽ നിന്നു പൊലീസ് കണ്ടെടുത്തു. കൊടുവള്ളി ഇൻസ്പെക്ടർ പി.ചന്ദ്രമോഹന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം തെളിവുകൾ ശേഖരിച്ചു ശേഷം നടത്തിയ പഴുതടച്ച നീക്കത്തിലാണു പ്രതിയെ പിടികൂടിയത്. കൊടുവള്ളി എസ്‌ഐ അനൂപ് അരീക്കര, എസ്‌ഐമാരായ പി.പ്രകാശൻ, ബിജുരാജ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ബിനേഷ്, സിവിൽ പൊലീസ് ഓഫിസറായ ഷെഫീഖ് നീലിയാനിക്കൽ എന്നിവരടങ്ങിയ സംഘമാണു പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.