വടകരയിൽ നടപ്പാത കയ്യേറി കച്ചവടം; ഒഴിപ്പിക്കലിനിടെ സംഘർഷം
Mail This Article
വടകര ∙ നടപ്പാതയിൽ കച്ചവട സാധനങ്ങൾ വയ്ക്കുന്നത് എടുത്തു മാറ്റാനുള്ള പഞ്ചായത്ത് നടപടിക്കിടയിൽ സംഘർഷം. ഓർക്കാട്ടേരി ബ്രദേഴ്സ് ബേക്കറിയിലെ സാധനങ്ങൾ നടപ്പാതയുടെ അടുത്തു വച്ചത് എടുത്തു മാറ്റാൻ പഞ്ചായത്ത് അധികൃതർ എത്തിയപ്പോഴായിരുന്നു സംഘർഷം. ബേക്കറിയിലെ സാധനങ്ങൾ പഞ്ചായത്തിന്റെ മാലിന്യം കൊണ്ടു പോവുന്ന വാഹനത്തിൽ കയറ്റാൻ ശ്രമിച്ചതു പ്രതിഷേധത്തിന് ഇടയാക്കി.
കൂടി നിന്നവർ പഞ്ചായത്തിന്റെ വാഹനം തടഞ്ഞു മുദ്രാവാക്യം വിളിച്ചപ്പോൾ നാദാപുരം റൂട്ടിൽ അര മണിക്കൂറിലധികം ഗതാഗതം തടസ്സപ്പെട്ടു. പരിശോധനയ്ക്കു വന്ന അധികൃതരെ വ്യാപാരികൾ കയ്യേറ്റം ചെയ്തെന്നാണു പഞ്ചായത്തിന്റെ പരാതി. കടയിലെ അംഗപരിമിതനായ രാജൻ എന്ന ജീവനക്കാരനെ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ മർദിച്ചെന്നു മറു വിഭാഗവും പറയുന്നു. ഇതെച്ചൊല്ലിയുള്ള വാക്കു തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കി ഗതാഗതം പുനഃസ്ഥാപിച്ചത്.