കോഴിക്കോട്∙ പരീക്ഷക്കാലത്തിന് ഇനി ഒരു മാസം. പരീക്ഷകളിൽ തോൽവി അറിഞ്ഞ ഒരു കൂട്ടം കുട്ടികൾക്ക് കൈത്താങ്ങാവുകയാണ് കേരള പൊലീസിന്റെ ഹോപ് (ഹെൽപിങ് അദേഴ്സ് ടു പ്രമോട്ട് എജ്യുക്കേഷൻ) പദ്ധതി. കുടുംബ പ്രശ്നങ്ങളും മറ്റും കാരണം പാതിവഴിയിൽ പഠനം നിർത്തിയ 10, 12 ക്ലാസുകളിലെ 147 കുട്ടികളെയാണ് ജുവനൈൽ വിഭാഗത്തിന്റെ കീഴിൽ പഠനത്തിലേക്ക് കൂട്ടിക്കൊണ്ടു വന്ന് അടുത്ത മാസം ആരംഭിക്കുന്ന എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് ഇരുത്തുന്നത്.
തോറ്റ വിഷയങ്ങളിൽ പ്രത്യേകം ക്ലാസുകൾ നൽകി ഉന്നതവിജയം നേടാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്നതാണ് ഹോപ് പദ്ധതി. ഇതിലൂടെ ഉന്നത വിജയവും തുടർ വിദ്യാഭ്യാസവും നേടി ജോലികളിലേക്ക് പ്രവേശിച്ചവരുമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
Also read: ഏഴടി താഴ്ചയിൽ തന്നെ ജലസമൃദ്ധി; കിണർ കുഴിച്ച സഹോദരങ്ങൾക്ക് നാട്ടുകാരുടെ അഭിനന്ദനം
ചിരി ഹെൽപ്‌ലൈൻ, ജനമൈത്രി പൊലീസ്, ആശ വർക്കർമാർ എന്നിവ വഴി കുട്ടികൾക്ക് പ്രോജക്ട് ഹോപ്പിൽ ചേരാം. ‘മിഷൻ ബെറ്റർ ടുമാറോ’ എന്ന എൻജിഒയുമായി സഹകരിച്ചാണ് ക്ലാസ് നടത്തുന്നത്. പഠന വൈകല്യമുള്ള കുട്ടികളെ സർക്കാർ സ്ഥാപനമായ സിആർസി വഴി തിരിച്ചറിഞ്ഞ് അവർക്ക് പഠിക്കാൻ വേണ്ട സഹായങ്ങളും ചെയ്യുന്നു.
പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് അവർക്കായി ‘ഹോപ് ഫെസ്റ്റും’ സംഘടിപ്പിക്കുന്നുണ്ട്. നിരന്തരം കുട്ടികളുമായി സമ്പർക്കത്തിലേർപ്പെട്ട് അവരുടെ പഠന സമ്മർദം ലഘൂകരിക്കുകയാണ് ചെയ്യുന്നതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. കുട്ടികൾക്ക് നേർവഴി കാട്ടുക മാത്രമല്ല, പ്രഫഷനൽ കോഴ്സുകൾ നടത്തുന്നവരുമായി സഹകരിച്ച് ഉന്നതവിദ്യാഭ്യാസം നൽകി, വിവിധ സ്ഥാപനങ്ങൾ വഴി ജോലിയും സംഘടിപ്പിച്ചു നൽകുന്നുണ്ട് ഹോപ്.