തൊട്ടിൽപാലം ∙ കാവിലുംപാറ പഞ്ചായത്തിലെ ലഡാക്ക് മലമുകളിൽ വീണ്ടും കാട്ടുതീ പടർന്നു. ഉച്ചയോടെയാണ് പ്രദേശത്ത് തീ പടർന്നത്. മലമുകളിൽ ജോലി ചെയ്തിരുന്നവർ താഴെ നിന്നു തീപടരുന്നതു കണ്ട് ഓടി രക്ഷപ്പെട്ടു.അമ്പലക്കുളങ്ങര ചന്ദ്രൻ , വാഴയിൽ ഹംസ എന്നിവരുടെ സ്ഥലത്തെ തെങ്ങ്, കമുക്, ഇടവിള കൃഷികൾ ഉൾപ്പെടെയുള്ളവ കത്തിനശിച്ചു.
Also read: ഉറങ്ങിക്കിടക്കുമ്പോൾ മുന്നിൽ ഇതാ, കാട്ടാന; വീട് ഇടിച്ചുതകർത്തു
ഏകദേശം 15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും സമയോചിത ഇടപെടൽ കാരണം സമീപത്തുള്ള കാരിമുണ്ട പട്ടികവർഗ കോളനിയിലേക്ക് തീ പടർന്നില്ല.കഴിഞ്ഞ ദിവസം ലഡാക്ക് മലയുടെ മറ്റൊരു ഭാഗത്ത് കാട്ടുതീ പടർന്നിരുന്നു. കുറ്റ്യാടി ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ച് ഓഫിസർ രഞ്ജിത്ത്, ഫോറസ്റ്റർ അമ്മദ് എന്നിവരുടെ നേതൃത്വത്തിൽ വാച്ചർമാരും നാട്ടുകാരും അഗ്നിശമന സേനാവിഭാഗവും ചേർന്ന് തീ അണയ്ക്കുകയായിരുന്നു.