പൂവാടൻ ഗേറ്റ് അടിപ്പാത; ഉറവ വെള്ളം പ്രശ്നമായി
Mail This Article
വടകര ∙ പൂവാടൻ ഗേറ്റ് റെയിൽവേ അടിപ്പാത നിർമാണത്തിന് ഉറവ വെള്ളം പ്രതിസന്ധി. നിർമാണം അവസാന ഘട്ടത്തിലെത്തുകയും മാറ്റിയ പാളങ്ങളിലൂടെ ട്രെയിനുകളുടെ ഓട്ടം തുടങ്ങുകയും ചെയ്തു. അടി ഭാഗത്തുള്ള വെള്ളക്കെട്ട് വർധിച്ചു വരികയാണ്. പാത നിർമാണം കഴിഞ്ഞാലും വെള്ളത്തിന്റെ ഭീഷണിയുണ്ടാകുമെന്ന് നിർമാണ ഘട്ടത്തിൽ നാട്ടുകാരുടെ മുന്നറിയിപ്പുണ്ടായിരുന്നു. വെള്ളക്കെട്ട് ഒരു വർഷത്തിനിപ്പുറവും പ്രതിസന്ധിയായി നിൽക്കുന്നു.
ഒന്നേ കാൽ കോടി രൂപ ചെലവിട്ട് 4 മീറ്റർ വീതിയിലാണ് നിർമാണം. ഇതിന്റെ അടിഭാഗം 7 മീറ്റർ കുഴിച്ചപ്പോൾ ഉറവ പൊട്ടി തുടങ്ങി. മൂന്നു മോട്ടറുകൾ വരെ സ്ഥാപിച്ച് വെള്ളം ഒഴിവാക്കിയായിരുന്നു പണി. പാതയുടെ പണി കഴിഞ്ഞാലും അടിഭാഗത്ത് വെള്ളം കെട്ടി നിൽക്കുമെന്ന് പരിസരവാസികൾ പറയുന്നു. ഇതിനു പരിഹാരം കാണാൻ സ്ഥിരം മോട്ടർ സ്ഥാപിക്കുമെന്നാണ് റെയിൽവേയുടെ മറുപടി. ഇത് പ്രായോഗികമാണോ എന്ന സംശയവും ഉയരുന്നു.പാതയുടെ അടിയിൽ വെള്ളം കെട്ടി നിന്നാൽ കാൽനട യാത്രക്കാർക്കാവും ബുദ്ധിമുട്ട്. ഇതിനു പരിഹാരമായി രണ്ടടി വീതിയിൽ നടപ്പാത പണിയണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.