സർക്കാരിന്റെ കനിവുറവ തേടി കുറ്റ്യാടി ജലസേചന പദ്ധതി
Mail This Article
ചക്കിട്ടപാറ∙ വേനലിൽ ജില്ലയിലെ ജലക്ഷാമം പരിഹരിക്കുന്ന പ്രധാന പദ്ധതിയായ കുറ്റ്യാടി ജലസേചന പദ്ധതി സർക്കാരിന്റെ കനിവു കാത്തു കഴിയുന്നു. വർഷങ്ങളുടെ പഴക്കമുള്ള കനാൽ നവീകരിച്ച് ജലമാെഴുക്കു സുഖമമാക്കാൻ വിശദമായ എസ്റ്റിമേറ്റ് സർക്കാരിൽ സമർപ്പിച്ചെങ്കിലും ഫണ്ട് ഇല്ലാത്തതാണ് പ്രശ്നം.പെരുവണ്ണാമൂഴി ടൗണിലെ പാലത്തിനോടു ചേർന്നുള്ള പ്രധാന കനാൽ ഭിത്തിയാണ് നശിച്ചത്. സമീപത്ത് കല്ലുകൾ ഇളകി വീഴാറായ നിലയിലുമാണ്. കാലപ്പഴക്കമാണ് കനാൽ നശിക്കാൻ പ്രധാന കാരണം.
കനാൽ തുറക്കുന്നതിനു മുന്നോടിയായി ലഭിക്കുന്ന നാമമാത്രമായ ഫണ്ട് ഉപയോഗിച്ച് പ്രധാന അറ്റകുറ്റപ്പണി നടത്താനാകില്ല. മുൻപും കനാൽ തുറന്ന ശേഷം ബലക്ഷയം നിമിത്തം പല മേഖലകളും തകർന്നിരുന്നു.20ന് കനാൽ തുറക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ജലമാെഴുക്കിന് തടസ്സമാകുന്ന കനാലിലെ പ്രധാന പ്രവൃത്തിയെങ്കിലും അടിയന്തരമായി പൂർത്തീകരിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്. കനാൽ നവീകരണത്തിനു സർക്കാർ സ്പെഷൽ പാക്കേജ് പ്രഖ്യാപിച്ചാൽ പദ്ധതിയുടെ ദുരവസ്ഥയ്ക്കു മാറ്റമുണ്ടാകും.