മെഡി. കോളജിലെ പീഡനം: പരാതി പിൻവലിക്കാൻ സമ്മർദവുമായി പ്രതിയുടെ സഹപ്രവർത്തകർ
Mail This Article
കോഴിക്കോട്∙ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ജീവനക്കാരൻ പീഡിപ്പിച്ച സംഭവത്തിൽ പരാതി പിൻവലിക്കാൻ കടുത്ത സമ്മർദം. യുവതി ചികിത്സയിൽ കഴിയുന്ന വാർഡിൽ ആശുപത്രി ജീവനക്കാരിൽ ചിലർ ഔദ്യോഗിക വേഷത്തിലെത്തി മോശമായി സംസാരിക്കുകയും പരാതി പിൻവലിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇതു സംബന്ധിച്ചു യുവതി ഇന്നലെ ആശുപത്രി സൂപ്രണ്ടിനു പരാതി നൽകി.
യുവതിയുടെ ബന്ധുക്കളുടെ മേലും കടുത്ത സമ്മർദം ചെലുത്തുന്നതായി പരാതിയുണ്ട്. പീഡനക്കേസിൽ അറസ്റ്റിലായ ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ്– 1 വടകര മയ്യന്നൂർ കുഴിപ്പറമ്പത്ത് ശശീന്ദ്രൻ (55) റിമാൻഡിലാണ്. ഭരണകക്ഷി സർവീസ് സംഘടനാംഗമായ ശശീന്ദ്രനെ രക്ഷപ്പെടുത്താനുള്ള നീക്കങ്ങൾ രണ്ടു ദിവസമായി സജീവമാണ്. പ്രതിയുടെ സഹപ്രവർത്തകരായ ചിലരാണു പരാതിക്കാരിയെ നേരിട്ടു കണ്ടു സമ്മർദം ചെലുത്തിയത്.
തീവ്രപരിചരണ വിഭാഗത്തിലായിരുന്ന യുവതിയെ വാർഡിലേക്കു മാറ്റിയിട്ടുണ്ട്. ആരോഗ്യനില പൂർണമായും പൂർവസ്ഥിതിയിലായിട്ടില്ല. യുവതിയെ പ്രവേശിപ്പിച്ച വാർഡിൽ ഡ്യൂട്ടിയില്ലാത്ത ചില ജീവനക്കാരാണു സമ്മർദവുമായി എത്തിയത്. ‘പണത്തിനു വേണ്ടിയാണോ പരാതി നൽകിയത്’ എന്നു ചോദിക്കുകയും വളരെ മോശമായ വാക്കുകൾ ഉപയോഗിച്ചു മാനസികമായി തളർത്തുകയും ചെയ്തതായി ബന്ധുക്കൾ പറയുന്നു. ജീവനക്കാർ ധരിച്ചിരുന്ന യൂണിഫോമിന്റെ നിറം അടക്കമുള്ള കാര്യങ്ങൾ യുവതി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.