നാദാപുരം∙ പാതിരാത്രിക്കു ശേഷം യുവതിയുടെ വീട്ടിലെത്തിയ യുവാവിനെ ആൾക്കൂട്ടം വീട്ടിൽ കയറി ആക്രമിച്ചു. യുവതിക്കും മർദനത്തിൽ പരുക്കേറ്റു. കണ്ണൂർ കൂത്തുപറമ്പ് ആയിക്കര മമ്പറം സ്വദേശി വിശാഖിനാണ് (29) നാദാപുരം പാറക്കടവ് റോഡിലെ വീട്ടിൽ മർദനമേറ്റത്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പേരോട് സ്വദേശികളായ 20 പേർക്കെതിരെ, വധശ്രമം അടക്കമുള്ള വകുപ്പുകൾ ചേർത്ത് നാദാപുരം പൊലീസ് കേസെടുത്തു. വിശാഖിനു കൈകാലുകൾക്കും തലയ്ക്കും ഗുരുതരമായ പരുക്കുണ്ട്. യുവതിയുടെ പരുക്ക് സാരമുള്ളതല്ല.
വിവാഹിതയായ യുവതിയുടെ വീട്ടിൽ ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണു സംഭവം. വിശാഖ് എത്തിയ വിവരം ആരോ ഫോൺ ചെയ്ത് അറിയിച്ചതിനെ തുടർന്ന് ഒരു കൂട്ടം യുവാക്കൾ സംഘടിച്ചെത്തി ഇരുവരെയും കൈകാര്യം ചെയ്യുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു. സംഭവ സമയത്തു യുവതിയുടെ രണ്ടു കുട്ടികളും വീട്ടിലുണ്ടായിരുന്നു. ഇരുമ്പ് പൈപ്പുകളും ഹോളോ ബ്രിക്സ് കട്ടകളും ഉപയോഗിച്ചാണ് തന്നെ ആക്രമിച്ചതെന്നു വിശാഖ് പറഞ്ഞു. അക്രമിസംഘത്തിലെ മുഹമ്മദ് സാലി എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റുള്ളവർക്കായി തിരച്ചിൽ ആരംഭിച്ചു. യുവതിയിൽ നിന്നു പൊലീസ് മൊഴിയെടുത്തു.