ദേവിക്ക് ഫാത്തിമയുടെ സ്നേഹത്തണലുണ്ട് എങ്കിലും വേണ്ടേ, സ്വന്തമായൊരു വീട്
Mail This Article
ബാലുശ്ശേരി∙ കൂട്ടുകാരി ഫാത്തിമയുടെ സ്നേഹത്തണലിൽ കഴിയുന്ന ദേവിക്ക് സ്വന്തമായൊരു വീട് ഇനിയും സ്വപ്നം മാത്രം. വിധവയായ ദേവിക്ക് പുതിയ വീട് ലഭിക്കാൻ എല്ലാ തലങ്ങളിലും അപേക്ഷ നൽകിയെങ്കിലും ഒരിടത്തു നിന്നും അനുകൂല തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. ഉണ്ണികുളം പഞ്ചായത്തിൽ വീട് തകർന്ന് ഒറ്റപ്പെടുന്ന അവസ്ഥയിലായ കപ്പുറം കൂർമൻചാലിൽ ദേവിയെ അയൽവാസിയും ബാല്യകാല സുഹൃത്തുമായ ഫാത്തിമയാണ് 4 വർഷമായി സംരക്ഷിക്കുന്നത്.
അറുപത്തിയഞ്ചു വയസ്സും ഒരായുഷ്കാലത്തിന്റെ ദുരിതങ്ങളും പിന്നിട്ട ഇവർ ചെറിയ ജോലികൾ ചെയ്താണ് ഉപജീവനം നടത്തുന്നത്. പിഎംഎവൈ പദ്ധതി പ്രകാരം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ നൽകിയ അപേക്ഷയും ഏറ്റവും ഒടുവിൽ നിരസിച്ചു. ഈ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്ന് രേഖകൾ സമർപ്പിച്ച് കരാർ പൂർത്തിയാക്കിയിരുന്നു. സഹായധനം കാത്തിരിക്കുമ്പോഴാണ് അപേക്ഷ നിരസിച്ചതായി അറിയിക്കുന്നത്.
നിലംപൊത്തിയ മൺകട്ട വീടിന് 24 വർഷം മുൻപ് 29,000 രൂപ അനുവദിച്ചതാണ് ഇപ്പോൾ പിഎംഎവൈ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള കാരണമായി ബ്ലോക്ക് സെക്രട്ടറി അറിയിച്ചിരിക്കുന്നത്. ഭർത്താവും മകളും മരിച്ചതോടെ ദേവി തനിച്ചായിരുന്നു താമസം. ദേവിയുടെ പ്രയാസം മനസ്സിലാക്കിയ ഫാത്തിമ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നു. എന്നാലും സ്വന്തമായൊരു വീട് ദേവിയുടെ വലിയ ആഗ്രഹമാണ്.
ബ്ലോക്ക് പദ്ധതിയിൽ ഉൾപ്പെട്ടതിനാൽ ഇത്തവണ ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകാനും കഴിഞ്ഞിരുന്നില്ല. ആശ്രയ അഗതി വിഭാഗത്തിൽ ഉൾപ്പെട്ട ദേവി സഹായം തേടി മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.