വടകര നഗരത്തിലെ 7 ക്യാമറകൾ പ്രവർത്തനരഹിതം; പൊലീസ് പദ്ധതി എങ്ങുമെത്തിയില്ല
Mail This Article
വടകര ∙ നഗരത്തെ ക്യാമറ കണ്ണിലാക്കാനുള്ള പൊലീസ് പദ്ധതി എങ്ങുമെത്തിയില്ല. വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ ശ്രമത്തിന്റെ ഭാഗമായി 2019 ൽ പുതിയ ബസ് സ്റ്റാൻഡിൽ സ്ഥാപിച്ച 7 ക്യാമറകൾ പ്രവർത്തന രഹിതമാണിപ്പോൾ. ലക്ഷങ്ങൾ ചെലവിട്ട് ക്യാമറ സ്ഥാപിച്ചാലും പരിപാലന ചുമതല ആരു വഹിക്കുമെന്നതു കൊണ്ട് പുതിയ പദ്ധതികൾ നടപ്പാകുന്നില്ല. കച്ചവടക്കാരും ബസ് ഉടമകളും ചേർന്ന് ഒന്നേ മുക്കാൽ ലക്ഷം രൂപ ചെലവിട്ടാണ് പുതിയ ബസ് സ്റ്റാൻഡിൽ ക്യാമറ വച്ചത്. ഇതിന്റെ കൺട്രോൾ റൂം പൊലീസ് സ്റ്റേഷനിലായിരുന്നു.
എന്നാൽ സാങ്കേതിക തകരാർ മൂലം തുടർ പ്രവർത്തനം നിലച്ചു. 3 മാസം മുൻപ് നഗരത്തെ നടുക്കിയ വ്യാപാരിയുടെ മരണത്തെ തുടർന്നാണ് ക്യാമറ പദ്ധതി പൊടി തട്ടിയെടുത്തത്. വ്യാപാരിയുടെ കൊലപാതകിയെ കണ്ടു പിടിക്കാൻ പ്രധാന തെളിവായത് സമീപത്തെ ഹോട്ടലിലെ ക്യാമറയായിരുന്നു. ആദ്യ ഘട്ടമായി സ്ഥാപിക്കാൻ ക്യാമറ ഉദ്ദേശിക്കുന്ന പദ്ധതിക്ക് 11 ലക്ഷം രൂപയെങ്കിലും ചെലവു വരും. കഴിഞ്ഞ ദിവസം നഗരസഭയുടെ ബജറ്റ് പ്രഖ്യാപനത്തിൽ 5 ലക്ഷം രൂപ ക്യാമറകൾക്കു വകയിരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിവിധ സംഘടനകളും കച്ചവടക്കാരും ചേർന്ന് ബാക്കി തുക കണ്ടെത്താമെന്ന ആലോചന നടക്കുന്നുണ്ട്. കൂട്ടായ ശ്രമത്തിലൂടെ ക്യാമറ വച്ചാൽ പരിപാലന ചെലവ് തങ്ങൾ വഹിക്കുമെന്ന് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം.അബ്ദുൽ സലാം പറഞ്ഞു.