ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ സിഗ്നൽ കേബിൾ തകർത്ത നിലയിൽ
Mail This Article
ഫറോക്ക്∙ റെയിൽവേ സ്റ്റേഷനിൽ ട്രാക്കിനു സമീപം സിഗ്‌നലിലേക്കുള്ള കേബിൾ നശിപ്പിച്ച നിലയിൽ കണ്ടെത്തി. റെയിൽവേ ഗോഡൗൺ പരിസരത്തെ ബോക്സിൽ നിന്നുള്ള കേബിളാണു വേർപ്പെടുത്തിയ നിലയിൽ കാണപ്പെട്ടത്. അട്ടിമറി സാധ്യതയില്ലെന്നാണു പ്രാഥമിക നിഗമനം. റെയിൽവേ സംരക്ഷണ സേന കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഉച്ചയ്ക്ക് 12.48നു തിരുവനന്തപുരം–കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് കടന്നു പോകാൻ സിഗ്നൽ നൽകിയപ്പോൾ അപായ സൂചന കാണിക്കുകയായിരുന്നു. തുടർന്നു സിഗ്നൽ നൽകാനാകാതെ ട്രെയിൻ സ്റ്റേഷനിൽ പിടിച്ചിട്ടു.
പിന്നീടു നടത്തിയ പരിശോധനയിലാണ് റെയിൽപാലം പരിസരത്തുള്ള കേബിൾ ബോക്സിൽ വയർ പൊട്ടിക്കിടക്കുന്നതു കണ്ടെത്തിയത്. വിവരം ആർപിഎഫിൽ അറിയിച്ച് മാന്വൽ സിഗ്‌നൽ നൽകി ഒരു മണിയോടെ ജനശതാബ്ദി എക്സ്പ്രസ് കടത്തി വിട്ടു. 12.20നു നാഗർകോവിൽ–മംഗളൂരു ഏറനാട് എക്സ്പ്രസ് കടന്നു പോയതിനു ശേഷമാകും കേബിൾ നശിപ്പിച്ചതെന്നാണു സംശയം. കോയമ്പത്തൂർ–മംഗളൂരു ഫാസ്റ്റ് പാസഞ്ചർ ട്രെയിനും മുക്കാൽ മണിക്കൂറോളം ഫറോക്കിൽ പിടിച്ചിട്ടു. ആർപിഎഫ് ഇൻസ്പെക്ടർ ഉപേന്ദ്ര കുമാർ, എസ്ഐ എം.പി.ഷിനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. റെയിൽപാലം പരിസരത്തേക്കാണു പൊലീസ് നായ ഓടിയത്.