വീട്ടിലേക്കുള്ള ഇടവഴിയിൽ യുവാവിനെ അടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ 5 പേർ അറസ്റ്റിൽ
Mail This Article
കോഴിക്കോട് ∙ വീട്ടിലേക്കുള്ള ഇടവഴിയിൽ യുവാവിനെ അടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ പ്രദേശവാസികളായ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശനി അർധരാത്രിയാണ് വെസ്റ്റ് കൊമ്മേരി അമ്മാട്ട് പറമ്പിൽ കിരൺകുമാറിനെ (45) മരിച്ച നിലയിൽ കണ്ടെത്തിയത്. കിരൺകുമാറിന്റെ അയൽവാസികൾ അമ്മാട്ട് മീത്തൽ പി.സതീശൻ(41), സൂരജ് (27), അമ്മാട്ട് വീട്ടിൽ ഉമേഷ് (50), മണ്ണിൽ വീട്ടിൽ മനോജ് (52), അമ്മാട്ട് വീട്ടിൽ ജിഗ്നേഷ് എന്നിവരാണ് അറസ്റ്റിലായത്. സതീശനെയും സൂരജിനെയും കൊല്ലപ്പെട്ട കിരൺകുമാർ നേരത്തെ ദേഹോപദ്രവം ഏൽപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
ശനി രാത്രി സതീശന്റെ വീട്ടിലേക്ക് പോകുന്ന വഴിയിൽ മദ്യപിച്ചു കിടന്ന് കിരൺകുമാർ അസഭ്യം പറയുകയും സതീശനുമായി വഴക്കുണ്ടാവുകയും ചെയ്തു. തുടർന്ന് സതീശൻ മറ്റുള്ളവരെ വിളിച്ചു വരുത്തുകയും എല്ലാവരും ചേർന്ന് മർദിക്കുകയുമായിരുന്നു. അസി.പൊലീസ് കമ്മിഷണർ കെ.സുദർശനന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് ഇൻസ്പെക്ടർ എം.എൽ.ബെന്നിലാലു, എസ്ഐമാരായ റസ്സൽരാജ്, ശശിധരൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.