ADVERTISEMENT

കോഴിക്കോട്∙ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസിന്റെ (ഇംഹാൻസ്) ചരിത്രത്തിനൊപ്പം നടന്ന  ഡോ.പി.കൃഷ്ണകുമാർ നാളെ ഔദ്യോഗിക ജീവിതത്തിൽ നിന്നു പടിയിറങ്ങും.1998ൽ  ആരോഗ്യ വിദ്യാഭ്യാസ വകുപ്പിൽ ലക്ചററായി തൃശൂർ മെഡിക്കൽ കോളജിൽ ചേർന്ന് പിന്നീട് ആലപ്പുഴയിലും  കോഴിക്കോട്ടും  എത്തിയ അദ്ദേഹത്തിന്  ഇംഹാൻസിന്റെ ചുമതല ലഭിക്കുമ്പോൾ  കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ 2 മുറികളിലാണ് അതു പ്രവർത്തിച്ചിരുന്നത്.

തുടങ്ങിയ 1982 മുതൽ ആയിരുന്ന പോലെ. ഡപ്യൂട്ടേഷനിൽ ചുമതലക്കാരനായെത്തിയെങ്കിലും സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ തിരികെ അസിസ്റ്റന്റ് പ്രഫസറാക്കി നിയമിച്ചു. ഇതിനൊപ്പമാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പൂർണ ചുമതല നൽകിയത്. 2016ൽ പീഡിയാട്രിക്സ് അസോഷ്യേറ്റ് പ്രഫസറായി സ്ഥാനക്കയറ്റം ലഭിച്ചതിനൊപ്പം ഇംഹാൻസിന്റെ ഡയറക്ടറുമായി.  

2009ൽ കേന്ദ്ര ഗവൺമെന്റിന്റെ പഞ്ചവത്സര പദ്ധതിയിൽ മികവിന്റെ കേന്ദ്രമായി വികസിപ്പിക്കാൻ ഇംഹാൻസ് തിരഞ്ഞെടുക്കപ്പെട്ടു. 2014ൽ  മെഡിക്കൽ കോളജ്–കാരന്തൂർ റോഡിലുള്ള വിശാലമായ ക്യാംപസിലെ പുതിയ കെട്ടിടത്തിലേക്ക് മാറി. നിലവിൽ കേരളത്തിൽ സർക്കാരിനു കീഴിൽ ക്ലിനിക്കൽ സൈക്കോളജിയിലും സൈക്യാട്രിക് സോഷ്യൽ വർക്കിലും എംഫിൽ, സൈക്യാട്രിക് നഴ്സിങ്ങിൽ ഡിപ്ലോമ കോഴ്സുകൾ നടത്തുന്ന സ്ഥാപനമാണ് ഇംഹാൻസ്. 

ഇംഹാൻസിന്റെ നായകനായിരുന്ന ഡോ.പി.കൃഷ്ണകുമാർ മാനസികാരോഗ്യ രംഗത്തും ന്യൂറോ ഡവലപ്മെന്റൽ ഡിസോർഡർ ചികിത്സാ രംഗത്തും സമൂഹ കേന്ദ്രീകൃത പദ്ധതികളാണ് നടപ്പാക്കിയത്. 2007ൽ  കമ്യൂണിറ്റി മെന്റൽ ഹെൽത്ത് പ്രോഗ്രാമിനു തുടക്കമിട്ടു. 2010ൽ തുടക്കമിട്ട പദ്ധതിയാണ് പിൽക്കാലത്ത് സംസ്ഥാനസർക്കാർ എല്ലാ ജില്ലകളിലും നടപ്പാക്കിയ ‘അനുയാത്ര’. കുട്ടികളിലെ ന്യൂറോ തകരാറുകൾ നേരത്തെ കണ്ടെത്തി പരിഹരിക്കാനുള്ള ഏർളി ഇന്റർവെൻഷൻ പദ്ധതികളുമായി സ്പെഷൽ അങ്കണവാടി പദ്ധതിക്ക് ജില്ലയിൽ തുടക്കമിട്ടു. തന്റെ ജീവിതത്തിന്റെ കാൽനൂറ്റാണ്ടാണ് ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർക്കായി ഡോ.പി.കൃഷ്ണകുമാർ മാറ്റിവച്ചത്. 

നിലവിൽ ആരോഗ്യ സർവകലാശാലയുടെ അക്കാദമിക് കൗൺസിൽ അംഗമാണ്. റീഹാബിലിറ്റേഷൻ സയൻസ് ബോർഡ് ഓഫ് സ്റ്റഡീസിന്റെ ചെയർമാനുമാണ്. 2011 മുതൽ 2021 വരെ സംസ്ഥാന സാമൂഹിക സുരക്ഷാ മിഷന്റെ ഗവേണിങ് ബോഡി അംഗമായിരുന്നു. ‘ബുദ്ധിമാന്ദ്യം’, ‘കുട്ടികളിലെ പഠനപ്രശ്നങ്ങൾ’ തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവു കൂടിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com