കാട്ടുപന്നി ശല്യം: കോടഞ്ചേരിയിൽ ഇന്ന് വേട്ട ; തിരുവമ്പാടിയിൽ കർഷകർ സമരത്തിന്
Mail This Article
കോടഞ്ചേരി∙ പഞ്ചായത്തിലെ കൃഷിയിടങ്ങളിൽ ഇറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യുന്നതിനു പ്രത്യേക പരിശീലനം ലഭിച്ച വേട്ട നായ്കളുടെ സഹായത്തോടെ 10 അംഗീകൃത ഷൂട്ടർമാരെ ഉപയോഗിച്ച് ഇന്നു പകൽ കാട്ടുപന്നി വേട്ട നടത്തുന്നു. കാട്ടുപന്നികളുടെ ആവാസ മേഖലകൾ അറിയാവുന്നവർ വാർഡ് മെംബർമാരെ അറിയിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി അറിയിച്ചു.ഇന്നു രാവിലെ 8.30ന് കണ്ണോത്ത് പ്രദേശത്ത് നിന്ന് ആരംഭിക്കും.
തിരുവമ്പാടി ∙ കൃഷിയിടങ്ങളിൽ പെറ്റു പെരുകുന്ന കാട്ടുപന്നികളെ കൊല്ലുന്നതിനും ഇതര വന്യ ജീവികളെ തുരത്തുന്നതിനുള്ള വിജ്ഞാപനം കേരള ഹൈക്കോടതി സർക്കാരിന് നൽകുകയും സർക്കാർ ഷൂട്ടർമാരെ വച്ച് പ്രസ്തുത നടപടി നടപ്പാക്കാൻ അതത് പഞ്ചായത്തുകളെ ഏൽപിക്കുകയും ചെയ്തിട്ട് ഒരു വർഷം കഴിഞ്ഞിട്ടും നടപടി ഉണ്ടാകാത്തത്തിൽ പ്രതിഷേധിച്ച് ഫാർമേഴ്സ് റിലീഫ് ഫോറം സമരം ആരംഭിക്കുന്നു. കൃഷിയിടങ്ങളിൽ വന്യമൃഗശല്യം രൂക്ഷം ആയതിനാൽ റബർ ടാപ്പിങ് പോലും കർഷകർ ഉപേക്ഷിച്ച മട്ടാണ്. ഫാർമേഴ്സ് റിലീഫ് ഫോറം ജില്ലാ ചെയർമാൻ അലക്സാണ്ടർ പ്ലാംപറമ്പിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ചെയർമാൻ ബേബി സക്കറിയാസ്, ജനറൽ സെക്രട്ടറി സാലസ് മാത്യു, വിൽസൻ വെള്ളാരംക്കുന്നേൽ, മോളി ജോർജ്, ജോർജ് കുളക്കാട്ട്, ജോസ് പുലക്കുടി, രാജു അറമത്ത് എന്നിവർ പ്രസംഗിച്ചു.