താമരശ്ശേരി∙ മലയോരത്ത് വിൽപന നടത്തുന്നതിനായി കാറിൽ കടത്തി കൊണ്ടു വന്ന 72 കുപ്പി വിദേശ മദ്യവുമായി 2 പേരെ താമരശ്ശേരി എക്സൈസ് സർക്കിൾ അസിസ്റ്റന്റ് ഇൻസ്പെക്ടർ സി.സന്തോഷിന്റെ നേതൃത്വത്തിൽ പിടികൂടി. പുതുപ്പാടി കാക്കവയൽ പനച്ചിക്കൽ വയലിപ്പിള്ളിൽ വി.യു.തോമസ്(67), പനച്ചിക്കൽ കാരക്കുഴിയിൽ യു.ഷീബ (45) എന്നിവരാണ് വാവാട് വച്ച് പിടിയിലായത്. ഇവർ മദ്യം കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.
കാറിൽ കറങ്ങി കോഴിക്കോട് ടൗണിലെ വിവിധ വിദേശ മദ്യ ഷാപ്പുകളിൽ എത്തിയാണ് ഇവർ വൻതോതിൽ മദ്യം വാങ്ങിയത്. ഇവർക്കെതിരെ വയനാട്ടിലും അനധികൃതമായി മദ്യം കടത്തിയതിന് കേസുള്ളതായി എക്സൈസ് അധികൃതർ പറഞ്ഞു. കാറിൽ അര ലീറ്റർ വീതമുള്ള 72 കുപ്പി മദ്യമാണ് കടത്തിക്കൊണ്ട് വന്നത്. പരിശോധനയിൽ സിഇഒ മാരായ എ.എം. ബിനീഷ് കുമാർ, പി.വി. ആരിഫ്, കെ.പി. ഷിംല എന്നിവരും പങ്കെടുത്തു.