കടൽ കയറുന്നു ; സാൻഡ് ബാങ്ക്സ് തീരത്തേക്ക് നിയന്ത്രണം
Mail This Article
വടകര ∙ ന്യൂനമർദം ശക്തമായതോടെ വിനോദ സഞ്ചാര കേന്ദ്രമായ സാൻഡ് ബാങ്ക്സിൽ കടൽ കരയിലേക്ക് കയറി. രണ്ടു ദിവസമായി തിരമാലകൾ അടിച്ചു കയറുകയാണ്. അതോടെ പുലിമുട്ടിനു വടക്കു ഭാഗത്തെ തീരം ഒന്നാകെ കടലിലേക്ക് ഒഴുകി പോകുമോ എന്ന ആശങ്ക ഉയർന്നു. ഇത്തരമൊരു പ്രതിഭാസം കണ്ടു തുടങ്ങിയതോടെ സാൻഡ് ബാങ്ക്സ് തീരത്തേക്ക് പ്രവേശിക്കുന്നതിന് സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. പുലിമുട്ട് സ്ഥാപിച്ചതിന് ശേഷമാണ് സാൻഡ് ബാങ്ക്സിൽ ഇപ്പോൾ കാണുന്ന തീരം ഉണ്ടായത്. ഇവിടേക്കാണ് സഞ്ചാരികൾ എത്തിക്കൊണ്ടിരിക്കുന്നത്.
കടലും പുഴയും ചേരുന്ന സാൻഡ് ബാങ്ക്സിൽ നേരത്തെ കടൽ തീരം ഉണ്ടായിരുന്നില്ല. കടലേറ്റവും അടിയൊഴുക്കും ശക്തമായ ഇവിടെ അപകട സാധ്യതാ ഭീഷണി നിലനിൽക്കുകയാണ്. അവധി ദിവസങ്ങളിലും മറ്റും ധാരാളം പേർ എത്തുന്ന ഈ വിനോദ കേന്ദ്രത്തിൽ പുലിമുട്ട് 150–200 മീറ്റർ ദീർഘിപ്പിച്ചാൽ തീരം കരയെടുക്കുന്നതിന് കുറച്ചെങ്കിലും പരിഹാരമാകുമെന്ന് നഗരസഭ കൗൺസിലർ പി.വി.ഹാഷിം പറഞ്ഞു. ഇതുസംബന്ധിച്ച് ഇറിഗേഷൻ വകുപ്പിന് നിവേദനം നൽകിയിട്ടുണ്ട്.