കൃഷിഭൂമിയുടെ തണ്ടപ്പേർ സർട്ടിഫിക്കറ്റ് പ്രശ്നം; വനം, റവന്യു വകുപ്പ് സംയുക്ത പരിശോധന നടത്തി

Mail This Article
കൂരാച്ചുണ്ട് ∙ കാന്തലാട്, കൂരാച്ചുണ്ട് വില്ലേജുകളിലെ കർഷകരുടെ ഭൂമിക്ക് തണ്ടപ്പേർ സർട്ടിഫിക്കറ്റ് അനുവദിക്കാത്ത പ്രശ്നത്തിൽ റവന്യു, വനം വകുപ്പുകൾ സംയുക്ത സർവേ നടത്തി. വനത്തിന്റെ പേരിൽ നികുതി തടഞ്ഞ 170 കർഷകർക്ക് കൈവശ രേഖകളുടെ അടിസ്ഥാനത്തിൽ നികുതി രസീത്, കൈവശ സർട്ടിഫിക്കറ്റ് എന്നിവ സർക്കാർ ഉത്തരവ് പ്രകാരം അനുവദിച്ചിരുന്നു. കരിയാത്തുംപാറയിലെ കർഷകൻ സിറിയക് മണ്ണാങ്കതടത്തിൽ കൃഷിഭൂമിക്ക് തണ്ടപ്പേർ സർട്ടിഫിക്കറ്റ് അനുവദിക്കാത്തതു സംബന്ധിച്ച് കലക്ടർക്കു നൽകിയ പരാതിയെ തുടർന്നാണു റവന്യു, വനം വകുപ്പ് അധികൃതർ കൃഷിയിടത്തിൽ സർവേ നടത്തിയത്.
1970ൽ സ്ഥാപിച്ച സർവേ കല്ല് കണ്ടെത്തിയാണ് റവന്യു വകുപ്പ് സർവേ ആരംഭിച്ചത്. 1977 ലെ വനം വകുപ്പ് സർവേ പ്രകാരം കൃഷിഭൂമിയിൽ കല്ലു സ്ഥാപിച്ചതാണ് കർഷകർക്ക് വിനയായത്. ഇതാണ് തണ്ടപ്പേർ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനു റവന്യു വകുപ്പ് തടസ്സം ഉന്നയിക്കാൻ കാരണം. വിശദമായ സർവേ റിപ്പോർട്ട് വകുപ്പ് ഉദ്യോഗസ്ഥർ കലക്ടർക്ക് ഉടൻ കൈമാറും. ബാക്കിയുള്ള 169 കർഷകരും തണ്ടപ്പേർ സർട്ടിഫിക്കറ്റ് ലഭിക്കാത്തവരാണ്.
ഈ പ്രശ്നത്തിൽ സർക്കാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടിയന്തരമായി ഇടപെട്ട് പ്രശ്നപരിഹാരം ഉണ്ടാക്കിയാൽ മാത്രമേ കർഷകർക്ക് ഭൂമി കൈമാറ്റം ഉൾപ്പെടെ സാധ്യമാകൂ. താലൂക്ക് സർവേയർ സി.ആർ.ശ്രീലാൽ, കൂരാച്ചുണ്ട് വില്ലേജ് ഓഫിസർ കെ.ഹരിദാസൻ, കക്കയം ഫോറസ്റ്റ് സ്റ്റേഷൻ ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ സി.വിജിത്ത്, ഫോറസ്റ്റ് സർവേയർ കെ.മനോജൻ എന്നിവർ സർവേക്കു നേതൃത്വം നൽകി.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local