ആദ്യ സമ്പൂർണ മാലിന്യമുക്ത നിയോജക മണ്ഡലത്തിന് അവാർഡ്: മന്ത്രി റിയാസ്

Mail This Article
കോഴിക്കോട് ∙ മാലിന്യ മുക്ത നവകേരളത്തിന്റെ ഭാഗമായി ജില്ലയിൽ ആദ്യത്തെ സമ്പൂർണ മാലിന്യമുക്ത നിയോജക മണ്ഡലത്തിന് അവാർഡ് നൽകുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. മാലിന്യ മുക്ത നവകേരളം ക്യാംപെയ്നിന്റെ ഭാഗമായി നടന്ന ജില്ലാതല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓരോ മണ്ഡലത്തിലെയും ഏറ്റവും നല്ല തദ്ദേശ സ്ഥാപനത്തിനു അതത് എംഎൽഎമാർ അവാർഡ് നൽകും. എന്റെ വാർഡ് നൂറിൽ നൂറ് പദ്ധതി നടപ്പാക്കുന്ന വാർഡ് കൗൺസിലർ, മെംബർമാർ എന്നിവരെ ജില്ലാ തലത്തിൽ ആദരിക്കും. കേരളത്തിലെ ആദ്യത്തെ മാലിന്യമുക്ത ജില്ലയായി ജനുവരി 26ന് കോഴിക്കോടിനെ പ്രഖ്യാപിക്കാനാണ് ലക്ഷ്യം.
ഒക്ടോബർ 2ന് തീവ്ര ശുചീകരണം, ശുചിത്വ സുന്ദര പാതയോരങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഓഫിസുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയുടെ ഗ്രേഡിങ് തുടങ്ങിയവ നടക്കും. സർക്കാർ ജീവനക്കാരും കുടുംബശ്രീ അംഗങ്ങളും മാലിന്യം എല്ലാ മാസവും ഹരിത കർമ സേനാംഗങ്ങൾക്ക് കൈമാറുന്നുണ്ടെന്ന സാക്ഷ്യപത്രം ഓഫിസ് മേധാവിക്ക് നൽകൽ, പേപ്പർ കപ്പ് ഉൾപ്പെടെയുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന നിരോധിത ഉൽപന്നങ്ങൾ ഒഴിവാക്കി ഗ്രീൻ പ്രോട്ടോക്കോൾ പ്രകാരം മാത്രം ചടങ്ങുകൾ നടത്തൽ, എൻഫോഴ്സ്മെന്റ് സ്ക്വാഡ് ശക്തമാക്കൽ, വലിച്ചെറിയുന്ന മാലിന്യങ്ങൾ ഫോട്ടോ, വിഡിയോ എടുത്ത് റിപ്പോർട്ട് ചെയ്യുന്ന വിദ്യാർഥികൾ, യുവജന വിഭാഗങ്ങൾക്ക് സമ്മാനം നൽകൽ തുടങ്ങിയ കർമ പരിപാടികൾക്കും രൂപം നൽകി.
കലക്ടർ എ.ഗീത അധ്യക്ഷത വഹിച്ചു. മേയർ ബീന ഫിലിപ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, എംഎൽഎമാരായ കെ.പി.കുഞ്ഞമ്മദ് കുട്ടി, പി.ടിഎ.റഹിം, കെ.കെ.രമ, നവകേരളം ജില്ലാ കോഓർഡിനേറ്റർ പി.ടി.പ്രസാദ്, മാലിന്യ മുക്ത നവകേരളം ക്യാംപെയ്ൻ ജില്ലാ കോഓർഡിനേറ്റർ മണലിൽ മോഹനൻ, ശുചിത്വ മിഷൻ കോഓർഡിനേറ്റർ എം.ഗൗതമൻ, കില ഫെസിലിറ്റേറ്റർ പി.ജി.പ്രമോദ്കുമാർ എന്നിവർ പ്രസംഗിച്ചു.