ബൈപാസിനു വേണ്ടി തുരന്ന കുന്ന്യോറ മല ഇടിഞ്ഞു

Mail This Article
കൊയിലാണ്ടി∙ നന്തി- ചെങ്ങോട്ടുകാവ് ബൈപാസ് റോഡ് കടന്നുപോകാനായി മണ്ണെടുത്ത സ്ഥലത്തോടു ചേർന്നു കൊല്ലം കുന്ന്യോറ മല കനത്ത മഴയിൽ ഇടിഞ്ഞു. ശനി രാത്രിയോടെയാണ് സംഭവം. റോഡിനു വേണ്ടി തുരന്ന ശേഷം ബാക്കിയായ ഭാഗമാണ് ഇടിഞ്ഞത്. മൂന്നു വീട്ടുകാരുടെ സ്ഥലം ഇടിഞ്ഞു. 12 വീടുകൾ അപകടഭീഷണിയിലായി. വാഴയും മറ്റു കൃഷികളും നശിച്ചിട്ടുണ്ട്. നിർമാണം നടക്കുന്ന റോഡിലേക്കു കല്ലും മണ്ണും പതിച്ചതിനാൽ കാൽനട പോലും അസാധ്യമായി.
മല തുരന്നാണ് ഇവിടെ ബൈപാസ് റോഡ് നിർമിച്ചത്. മലയുടെ ഇരുഭാഗവും ഇടിഞ്ഞിട്ടുണ്ട്. ഇവിടെ താമസിക്കുന്ന ഒ.പി.നാണു, സ്വപ്ന ബാലകൃഷ്ണൻ, കെ.എം.നാണി എന്നിവരുടെ 3 സെന്റ് വീതം ഭൂമിയും ഇടിഞ്ഞു. സ്ഥലത്തെ വൈദ്യുതി പോസ്റ്റുകളും തകർന്നു. റോഡിനായി മണ്ണെടുത്ത ഭാഗങ്ങളിലാണ് മണ്ണിടിഞ്ഞത്. റോഡ് മുഴുവൻ കല്ലും മണ്ണും നിറഞ്ഞിട്ടുണ്ട്.
റോഡ് നിർമാണത്തിന് റോഡിന് ആവശ്യമായ സ്ഥലം കഴിഞ്ഞിട്ടും മലയുടെ അടിഭാഗം തുരന്നതാണ് മണ്ണിടിച്ചിൽ ഉണ്ടാവാൻ കാരണമെന്നാണ് പ്രദേശവാസികളുടെ ആരോപണം. 30 അടി താഴ്ചയോളം മണ്ണാണ് ഇവിടെ നിന്ന് എടുക്കുന്നത്. മണ്ണിടിഞ്ഞതിന്റെ സമീപത്തായി കുന്ന്യോറ മലയിലെ 12 വീടുകളാണ് അപകടാവസ്ഥയിലായത്.
കഴിഞ്ഞ ഏപ്രിലിലും സമാനമായ രീതിയിൽ ഇവിടെ മണ്ണിടിഞ്ഞിരുന്നു. മലയുടെ അടിഭാഗം തുരന്ന് മണ്ണെടുക്കുന്നതിനെതിരെ 6 മാസമായി നാട്ടുകാർ പ്രതിഷേധത്തിലാണ്. എന്നാൽ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്നു നാട്ടുകാർ പറയുന്നു. കൊയിലാണ്ടി നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട്, വാർഡ് കൗൺസിലർ കെ.എം.സുമതി എന്നിവർ സ്ഥലം സന്ദർശിച്ചു.