അസൗകര്യങ്ങളിൽ വീർപ്പുമുട്ടി ചെമ്പനോടവില്ലേജ് ഓഫിസ്; സ്മാർട്ട് വില്ലേജ് ഓഫിസാക്കി മാറ്റാൻ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യം

Mail This Article
ചക്കിട്ടപാറ ∙ കാലപ്പഴക്കംചെന്ന, അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്ന ചെമ്പനോട വില്ലേജ് ഓഫിസിൽ പൊതുജനങ്ങളും ഉദ്യോഗസ്ഥരും വർഷങ്ങളായി അനുഭവിക്കുന്ന ദുരിതത്തിനു പരിഹാരമില്ല. വില്ലേജ് ഓഫിസ് കെട്ടിടത്തിന്റെ ചോർച്ച തടയാൻ ആസ്ബസ്റ്റോസ് ഷീറ്റ് സ്ഥാപിച്ചെങ്കിലും സമീപത്തെ തെങ്ങിൽ നിന്ന് തേങ്ങ, ഓല എന്നിവ വീണ് ഷീറ്റ് പൊട്ടി. കെട്ടിടത്തിന്റെ ഭിത്തിയുടെ തേപ്പ് അടർന്നു വീഴുന്ന നിലയിലാണ്. ജനൽ ചില്ലുകളും തകർന്നു. റെക്കോർഡ് മുറിയിൽ ഫയലുകൾ സുരക്ഷിതമല്ല. ഓഫിസിൽ ശുദ്ധജലവും ശുചിമുറിയുമില്ല. ഓഫിസിൽ ചെറിയ മുറികൾ ആയതിനാൽ നിന്നുതിരിയാൻ പോലും ഇടമില്ലെന്നു നാട്ടുകാർ പറയുന്നു. ഇതെല്ലാം വില്ലേജ് ഓഫിസിന്റെ പ്രവർത്തനം അവതാളത്തിലാക്കുന്നു. അനന്തര ഫലമാകട്ടെ, ചെമ്പനോട വില്ലേജിൽ റീസർവേ നടപടികൾ പൂർത്തീകരിക്കാത്തതിനാൽ ഭൂമി അൺ സർവേ ആയതോടെ വിവിധ ബാങ്കുകളിൽ നിന്നു വായ്പകൾ ലഭിക്കാതെ ജനം ദുരിതം നേരിടുന്നു.
വിശാലമായ വില്ലേജ് പരിധി
∙ ചെമ്പനോട വില്ലേജിന്റെ പരിധിയിൽ 5363.75 ഹെക്ടർ ഭൂമിയാണ് നിലവിലുള്ളത്. ചെമ്പനോട, പൂഴിത്തോട്, പന്നിക്കോട്ടൂർ, അമ്മിയാംമണ്ണ് മേഖലകളിലെ 6000 കുടുംബങ്ങളാണ് വിവിധ ആവശ്യങ്ങൾക്കായി ഈ വില്ലേജ് ഓഫിസിനെ ആശ്രയിക്കുന്നത്. ചെമ്പനോട സെന്റ് ജോസഫ് പള്ളി നൽകിയ 5 സെന്റ് ഭൂമിയിലാണ് വില്ലേജ് ഓഫിസ് പ്രവർത്തനം. ചെമ്പനോടയിൽ വൈദ്യുതി മുടക്കം പതിവായതും വിവിധ സേവനങ്ങൾക്കു കാലതാമസം സൃഷ്ടിക്കുകയാണ്. ഇന്റർനെറ്റ് തകരാറും പ്രശ്നമാണ്. 6 ഉദ്യോഗസ്ഥർ ഉണ്ടായിരുന്ന ഈ ഓഫിസിൽ ഇപ്പോൾ 3 പേർ മാത്രമാണുള്ളത്.
സ്മാർട്ട് വില്ലേജ് ഓഫിസ് നിർമിക്കണം
∙ മലയോര മേഖലയിലെ നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന നിലവിലെ വില്ലേജ് ഓഫിസിന്റെ ശാപമോക്ഷത്തിന് ചെമ്പനോടയിൽ സ്മാർട്ട് വില്ലേജ് ഓഫിസ് നിർമിക്കാൻ സർക്കാർ അടിയന്തരമായി ഫണ്ട് അനുവദിക്കണമെന്ന് ആവശ്യം ഉയർന്നു. റവന്യു വകുപ്പിന്റെ വിവിധ സേവനങ്ങൾ കൃത്യമായി ലഭ്യമാക്കാൻ പുതിയ ഓഫിസ് സ്ഥാപിക്കേണ്ടത് അനിവാര്യമാണ്.