വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കൽ: പരിശോധനയ്ക്ക് കരിപ്പൂരിൽ വിദഗ്ധ സംഘമെത്തും

Mail This Article
കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംക്കുന്നതിനുള്ള സാധ്യത പരിശോധിക്കാൻ വിദഗ്ധ സംഘത്തെ അയയ്ക്കുമെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ വിക്രം ദേവ് ദത്ത്, എം.കെ.രാഘവൻ എംപിക്കു മറുപടി നൽകി. വിമാനാപകട അന്വേഷണ ബ്യൂറോ നിർദേശിച്ച സുരക്ഷാ നിർദേശങ്ങളിൽ ഭൂരിഭാഗവും നടപ്പാക്കിയതിനാൽ, റെസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) നവീകരണം പൂർത്തിയാകാൻ കാത്തുനിൽക്കണമെന്ന കേന്ദ്രനിലപാട് തൊട്ടടുത്തുള്ള സ്വകാര്യ വിമാനത്താവളങ്ങളെ സഹായിക്കാൻ മാത്രമാണെന്ന് കോഴിക്കോട് വിമാനത്താവളം ഉപദേശക സമിതി കോ ചെയർമാൻ കൂടിയായ എം.കെ.രാഘവൻ എംപി ചൂണ്ടിക്കാട്ടി.
2002 മുതൽ ഒരപകടവും കൂടാതെ വലിയ വിമാനങ്ങൾ സർവീസ് നടത്തുന്ന കോഴിക്കോട് വിമാനത്താവളത്തിൽ റൺവേ റീ കാർപറ്റിങ്ങിന്റെ പേരിൽ 201 ൽ താൽക്കാലികമായി സർവീസ് നിർത്തുകയായിരുന്നു. കൃത്യമായ പഠനങ്ങൾക്കും പരിശോധനകൾക്കും ശേഷമാണ് 2018ൽ സർവീസ് പുനരാരംഭിച്ചത്. പൈലറ്റിന്റെ വീഴ്ചമൂലം 2020ൽ നടന്ന വിമാനാപകടം കാരണമായി പറഞ്ഞ് വലിയ വിമാനങ്ങൾക്ക് നിരോധനമേർപ്പെടുതിയതിന് എന്തടിസ്ഥാനമാണുള്ളതെന്ന് എംപി ചോദിച്ചു.
റൺവേ റീ കാർപറ്റിങ്, സെൻട്രൽ ലൈൻ ലൈറ്റിങ്, ടച്ച് ഡൗൺ സോൺ ലൈറ്റിങ്, റൺവേ വിഷ്വൽ റേഞ്ച് (ആർവിആർ) അടക്കം ഒൻപതംഗ സമിതി നിർദേശിച്ച എല്ലാ സുരക്ഷാ നിർദേശങ്ങളും കരിപ്പൂരിൽ നടപ്പാക്കിയിട്ടുണ്ട്. റെസ വിപുലീകരണ നടപടികൾ പുരോഗമിക്കുന്നുമുണ്ട്.
റെസ നിർമാണം പൂർത്തിയാക്കിയാലേ വലിയ വിമാനം അനുവദിക്കൂ എന്ന നിലപാട് ദുർവാശിയാണ്. പലതവണ ആവർത്തിച്ച് ആവശ്യമുന്നയിച്ചിട്ടും ഇക്കാര്യത്തിൽ തുടരുന്ന തെറ്റായ സമീപനമാണ് കോഴിക്കോട് വിമാനത്താവളത്തിനു പ്രതിസന്ധി സൃഷ്‌ടിക്കുന്നതെന്ന് ഡിജിസിഎയെ എംപി അറിയിച്ചു.
നിരന്തരം പരിശോധന നടത്തി വൈകിപ്പിക്കാതെ സർവീസിന് അനുമതി നൽകുന്നത് വേഗത്തിലാക്കണമെന്നും എം.പി ആവശ്യപ്പെട്ടു. എംപി മുന്നോട്ടുവച്ച വാദങ്ങൾ ന്യായമാണെന്നും ഇതു പരിശോധിക്കുമെന്നും സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ വിക്രം ദേവ് ദത്ത് മറുപടി നൽകി.