നിറഞ്ഞ ചിരിയോടെ‘ആരോമൽ ചേകവരെ’സ്വീകരിച്ച് എംടി

Mail This Article
കോഴിക്കോട്∙ തന്നെ കാണാനെത്തിയ ‘ആരോമൽ ചേകവരെ’ നിറഞ്ഞ ചിരിയോടെ സ്വീകരിച്ച് മലയാളത്തിന്റെ പ്രിയപ്പെട്ട എംടി. കേന്ദ്രമന്ത്രിയായ ശേഷം ഔദ്യോഗികമായ ആദ്യ കോഴിക്കോട് സന്ദർശനത്തിന്റെ ഭാഗമായാണ് സുരേഷ് ഗോപി ഇന്നലെ രാവിലെ കൊട്ടാരം റോഡിലെ ‘സിത്താര’യിൽ എത്തിയത്. എം.ടി.വാസുദേവൻനായർ തന്റെ എക്കാലത്തെയും മികച്ച തിരക്കഥകളിലൊന്നായ ‘ഒരു വടക്കൻവീരഗാഥ’യിൽ മമ്മൂട്ടിയുടെ ‘ചന്തു’വിനൊപ്പം തലപ്പൊക്കമുള്ള ‘ആരോമൽ ചേകവരെ’ന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപിക്കായി സമ്മാനിച്ചത്.
‘സിത്താര’യിൽ മുറിക്കകത്തേക്കു സുരേഷ് ഗോപി കയറിവരുമ്പോൾത്തന്നെ ഇരുകൈകളും നീട്ടിയാണ് എംടി സ്വീകരിച്ചത്. എംടിയുടെ കാലിൽത്തൊട്ട് സുരേഷ്ഗോപി വണങ്ങി. പിന്നീട് കയ്യിൽ കരുതിയ പൊന്നാട അണിയിച്ചു. ഒരു മരക്കസേര കൊണ്ടുവന്ന് എംടിക്കു മുന്നിലിട്ട് അതിലിരുന്നാണ് സുരേഷ്ഗോപി എംടിയോടു സംസാരിച്ചത്. എംടിയുടെ ഭാര്യ കലാമണ്ഡലം സരസ്വതിയോടും മകൾ അശ്വതിയോടും വിശേഷങ്ങൾ പങ്കുവച്ച ശേഷമാണ് സുരേഷ്ഗോപി വീട്ടിൽനിന്ന് ഇറങ്ങിയത്. ബിജെപി ജില്ലാ സെക്രട്ടറി വി.കെ.സജീവൻ, വൈസ് പ്രസിഡന്റ് കെ.വി.സുധീർ, ജന. സെക്രട്ടറി ഇ.പ്രശാന്ത്കുമാർ തുടങ്ങിയവരും സുരേഷ് ഗോപിക്കൊപ്പമുണ്ടായിരുന്നു.